മാനന്തവാടി: ലഹരിക്കടത്ത് സംഘത്തിലെ പ്രധാന ഇടനിലക്കാരൻ മാനന്തവാടിയിൽ പിടിയിലായി. കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും ലഹരിവസ്തുക്കൾ കടത്തുന്ന സംഘത്തിലെ ഇടനിലക്കാരനാണ് പിടിയിലായ യുവാവ്. ആലപ്പുഴ കരീലകുളങ്ങര കീരിക്കാട് കൊല്ലംപറമ്പിൽ വീട്ടിൽ ആർ. രവീഷ് കുമാറാണ് (28) അറസ്റ്റിലായത്. തിരുനെല്ലി പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തവുമായി നടത്തിയ തന്ത്രപരമായ നീക്കങ്ങൾക്കൊടുവിലാണ് ഇയാളെ പിടികൂടാനായത്.
കഴിഞ്ഞ വർഷം ജൂലൈയിൽ 265.55 ഗ്രാം മെത്തഫിറ്റമിനുമായി കാസർഗോഡ് പുല്ലൂർ പാറപ്പള്ളിവീട്ടിൽ കെ. മുഹമ്മദ് സാബിർ (31)നെ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും തിരുനെല്ലി പൊലീസും ചേർന്ന് പിടി കൂടിയിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് കർണാടകയിൽ വച്ച് സാബിറിനു മെത്തഫിറ്റാമിൻ കൈമാറിയത് ഇടനിലക്കാരനായ രവീഷ് ആണെന്ന് മനസ്സിലായത്. ഇതോടെ ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്ന പൊലീസ് സംഘം അതിവിദഗ്ദമായാണ് യുവാവിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇയാൾ ആ ജോലി ഉപേക്ഷിച്ച് സുഹൃത്തുക്കളുമായി ചേർന്ന് വളരെ വേഗത്തിൽ പണമുണ്ടാക്കുന്നതിനായി ലഹരിക്കടത്ത് തുടങ്ങുകയായിരുന്നു. കർണാടകയിലും കേരളത്തിലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാപകമായി ലഹരിക്കടത്തിലേർപ്പെട്ടിരുന്ന ഇയാൾ ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലുള്ള പ്രവീണ്യവും, വാക്ചാതുര്യവും കൊണ്ട് ലഹരിക്കടത്തിലെ ഇടനിലക്കാരിൽ വളരെ പെട്ടെന്ന് പ്രധാനിയായി മാറുകയായിരുന്നു.
ഡ്രോപ്പെഷ്, ഒറ്റൻ തുടങ്ങിയ പെരുകളിലാണ് രവീഷ് ലഹരി സംഘങ്ങൾക്കിടയിൽ അറിയപ്പെടുന്നത്. ഇയാളുമായി ബന്ധപ്പെട്ട് നിൽക്കുന്നവരും ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. തന്റെ കൈവശമുള്ള മയക്കുമരുന്നുകൾ സൂക്ഷിക്കാനും, കൈമാറ്റം ചെയ്യുന്നതിനും നൂതന മാർഗങ്ങളാണ് പ്രതി സ്വീകരിച്ചിരുന്നത്. ഇതിന് മുമ്പ് എം.ഡി.എം.എ കേസിൽ മടിക്കേരി ജയിലിൽ കഴിഞ്ഞ ഇയാൾ ജാമ്യത്തിൽ ഇറങ്ങി ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് കൊണ്ടാണ് വീണ്ടും ലഹരിക്കടത്ത് നടത്തിയത്.
തിരുനെല്ലി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ സി. ലാൽ ബേബി, എ.എസ്.ഐ മെർവിൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സി.ആർ. രാഗേഷ്, അനൂപ് എന്നിവരുൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
