Headlines

ആധാർ തിരുത്തി പതിമൂന്ന് കാരിയുടെ വിവാഹം നടത്തി ; വിവാഹ ബ്രോക്കർ അറസ്റ്റിൽ

മാനന്തവാടി: പതിമൂന്നുകാരിയായ പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട കുട്ടിയുടെ വ്യാജ രേഖകളുണ്ടാക്കി വിവാഹം നടത്തിയ സംഭവത്തിൽ വിവാഹ ബ്രോക്കർ അറസ്റ്റിൽ. പൊഴുതന അച്ചൂരാനം കാടംകോട്ടില്‍ വീട്ടില്‍ കെ.സി സുനില്‍ കുമാറിനെ(36)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. എസ്.എം.എസ് ഡിവൈ.എസ്.പി എം.എം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്. വടകര പുതിയാപ്പ കുയ്യടിയില്‍ വീട്ടില്‍ കെ. സുജിത്തു(40) മായിട്ടായിരുന്നു വിവാഹം. ഇയാളാണ് കേസിലെ ഒന്നാം പ്രതി.

നിയമത്തിനെ കുറിച്ച് കാര്യമായി അറിയാത്ത മാതാപിതാക്കളെ പറ്റിച്ചാണ് ഇയാൾ വിവാഹം നടത്താനായി ആധാര്‍ കാര്‍ഡിന്റെ കോപ്പിയില്‍ ജനന തീയതി തിരുത്തിയത്. ഇതിനായി ബന്ധുക്കള്‍ക്ക് പണം നല്‍കി സ്വാധീനിക്കുകയും ചെയ്തു. ഉന്നത ജാതിയിലുള്ള സുജിത്തുമായി 2024 ജനുവരി മാസം ആയിരുന്നു വിവാഹം നടന്നത്. ഇതിനായി സുജിത്തില്‍ നിന്നും സുനില്‍ കുമാര്‍ ബ്രോക്കര്‍ ഫീസായി കൂടിയ തുക കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കൂടുതല്‍ പെണ്‍കുട്ടികളുടെ ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ അജ്ഞത മറയാക്കി ജില്ല കേന്ദ്രീകരിച്ച് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ജില്ലയ്ക്കകത്തും പുറത്തും വിവാഹവും പുനര്‍ വിവാഹം നടത്തികൊടുക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചു വരുന്ന ദല്ലാള്‍ സംഘത്തെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും എസ്.എം.എസ്. ഡി.വൈ.എസ്.പി അബ്ദുല്‍കരീം അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: