തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന് നേരെ ആക്രമണം നടന്നതില്‍ പ്രതിഷേധിച്ച് എബിവിപി സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു
പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പ് വെക്കണമെന്ന് അവശ്യപ്പെട്ട് എബിവിപി നടത്തുന്ന സമരങ്ങളെ പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമര്‍ത്താൻ ശ്രമിക്കുന്നു എന്നാണ് ആരോപണം. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ശ്രമിക്കുന്നത് ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാനാണ്. ഇതിന് ഉദാഹരമാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ തിരുവനന്തപുരം തമ്പാനൂരില്‍ സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ അക്രമണമെന്ന് എബിവിപി പ്രസ്താവനയില്‍ അറിയിച്ചു.
അമ്പതോളം വരുന്ന ‘പാര്‍ട്ടി ഗുണ്ടകള്‍’ പൊലീസിന് മുന്നില്‍ വച്ച് അതിക്രൂരമായ അക്രമം അഴിച്ച് വിട്ടെന്ന് എബിവിപി പ്രസ്താവനയില്‍ പറഞ്ഞു. അക്രമത്തില്‍ പ്രതികളായ ‘ഗുണ്ടകളെ’ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണ് കേരള പൊലീസ്. ഇതില്‍ പ്രതിഷേധിച്ചും സംസ്ഥാനത്തുടനീളം എബിവിപി സമരങ്ങള്‍ക്കെതിരെ നടക്കുന്ന പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ചുമാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതെന്ന് നേതാക്കള്‍ വ്യക്തമാക്കി.
കേരളത്തിലെ സാധാരണക്കാരായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുവാനും ആനുകൂല്യങ്ങള്‍ ലഭിക്കുവാനും സാധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് ‘പി. എം. ശ്രീ’ എന്ന് എബിവിപി അവകാശപ്പെട്ടു. ഈ പദ്ധതിയില്‍ ഒപ്പ് വയ്ക്കും വരെ എബിവിപി സമരം തുടരുമെന്നും പ്രസ്താവന വ്യക്തമാക്കി.
