കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന് മൂന്നാം തവണയും നോട്ടീസ് അയച്ച് ഇഡി. കൊച്ചിയിലെ ഓഫീസിൽ പതിനൊന്നാം തിയതി ഹാജരാകാമെന്ന് കാണിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയത്. മൊയ്തീന് ഇത് മൂന്നാമത്തെ തവണയാണ് ഇഡി നോട്ടീസ് നല്‍കുന്നത്. മുൻപ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് രണ്ടു തവണ നോട്ടീസ് നല്‍കിയപ്പോഴും മൊയ്തീന്‍ ഹാജരായില്ല.
ഇഡി കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 31നും ഈ മാസം നാലിനും നോട്ടീസ് നല്‍കിയപ്പോഴാണ് അസൗകര്യം അറിയിച്ച് മൊയ്തീന്‍ ഹാജരാകാതിരുന്നത്. ഇഡി ആവശ്യപ്പെട്ട ആദായനികുതി രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്നാണ് മൊയ്തീന്‍ ആവശ്യപ്പെട്ടിരുന്നത്.
അതിനിടെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ രണ്ടുപേരെ ഇഡി ഇന്നലെ അറസ്റ്റു ചെയ്തു. മുന്‍മന്ത്രി എ സി മൊയ്തീന്‍ എംഎല്‍എയുടെ ബിനാമിയെന്ന ആരോപണം നേരിടുന്ന സതീഷ് കുമാര്‍, ഇടനിലക്കാരനായ പി പി കിരണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാങ്ക് തട്ടിപ്പുകേസില്‍ ഇഡിയുടെ ആദ്യ അറസ്റ്റാണിത്.
ഒട്ടേറെ രാഷ്ട്രീയ പ്രമുഖരുടെയും പൊലീസിലെ ഉന്നതരുടെയും ബിനാമിയാണ് സതീഷ്‌കുമാര്‍ എന്നാണ് ഇഡി സൂചിപ്പിക്കുന്നത്. അറസ്റ്റിലായ പി പി കിരണ്‍ 14 കോടി രൂപയാണ് വിവിധ പേരുകളിലായി കരുവന്നൂര്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്തതെന്നും ഇഡി കണ്ടെത്തി. സ്വന്തമായി വസ്തുവകകള്‍ ഇല്ലാതെ കിരണ്‍ കരുവന്നൂര്‍ സഹകരണബാങ്കില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ വായ്പകളാണ് എടുത്തിരുന്നത്. നിലവില്‍ 45 ലക്ഷം രൂപയുടെ വായ്പ തിരിച്ചടക്കാന്‍ ഉണ്ടെന്നും ഇഡിയുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്
