ആറങ്ങോട്ടുകര: പാലക്കാട് ബാർ ജീവനക്കാരനെ മർദിച്ച കേസിൽ പ്രതി അറസ്റ്റില്‍. മാട്ടായ സ്വദേശി സിദ്ധിഖ് (38) നെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്. ബാറിൽ കയറി അതിക്രമം കാണിക്കുകയും കൈയാങ്കളി നടത്തുകയും ചെയ്തതിനാണ് സിദ്ധിഖിനെതിരെ കേസ് എടുത്തിരുന്നത്. മദ്യപിച്ച് ബഹളമുണ്ടാക്കി ബാറിൽ നാശ നഷ്ടം സൃഷ്ടിക്കുകയും, ഇത് തടയാന്‍ ശ്രമിച്ച ജീവനക്കാരനെ ഇയാൾ മര്‍ദിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാം തിയതി ആറങ്ങോട്ടുകര കൊട്ടാരം ബാറില്‍ രാത്രി എട്ട് മണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാനെത്തിയ സിദ്ധിഖ് അൽപ സമയത്തിനകം മദ്യപിച്ച് ലക്കുകെട്ട് അക്രമാസക്തനാകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ആക്രമണത്തിൽ മുന്‍വശത്തെ ഗ്ലാസുകളും മറ്റും അടിച്ചുതകര്‍ക്കുകയും തടയാന്‍ ശ്രമിച്ച അശോകന്‍ എന്ന ജീവനക്കാരനെ വലിച്ചിറക്കി സോഡാകുപ്പികൊണ്ട് കുത്തികൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. പൊട്ടിയ സോഡാകുപ്പി കാട്ടി ബാറുടമയെ വിരട്ടി മദ്യം തട്ടിയെടുക്കുകയും അലമാരയിലെ മദ്യം എറിഞ്ഞ് പൊട്ടിച്ച് അരലക്ഷത്തിന്‍റെ നഷ്ടം വരുത്തിയതായും പൊലീസ് പറയുന്നു. മദ്യം തന്നില്ലെങ്കിൽ എല്ലാത്തിനെയും കൊല്ലുമെന്നും ഇയാൾ ഭീഷണി മുഴക്കി.
ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതിയെ പോലീസ് കീഴടക്കിയത്. ചാലിശ്ശേരി സബ് ഇൻസ്‌പെക്ടർ ടി.അരവിന്ദാക്ഷന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. സംഘത്തില്‍ അസി. സബ് ഇൻസ്പെക്ടർമാരായ കെ.ജെ.ജയൻ, കെ.എസ്. ഗിരീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബി.ഷൈജു, ജനമൈത്രി ബീറ്റ് ഓഫിസർ സി.അബ്‌ദുൾ കരീം എന്നിവരും ഉണ്ടായിരുന്നു. പ്രതിയുടെ പേരിൽ മുമ്പും സമാനമായ കേസ് ഉണ്ടായിട്ടുണ്ട്. ബാറിൽ ഇരുന്നു മദ്യപിച്ച് പ്രതി സ്ഥിരമായി വഴക്കുണ്ടാക്കാറുള്ളതായി സബ് ഇൻസ്‌പെക്ടർ ടി.അരവിന്ദാക്ഷൻ പറഞ്ഞു
