മലപ്പുറം: ലഹരിക്കടിമയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം ലൈംഗീകമായി പീഡിപ്പിച്ച പോക്സോ കേസ് പ്രതി പിടിയിൽ. ഭക്ഷണത്തിൽ രാസലഹരി കലർത്തിയാണ് പ്രതി പെൺകുട്ടിയെ മയക്കിയിരുന്നത്. മലപ്പുറം കോട്ടക്കലിലായിരുന്നു സംഭവം. വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ (23) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. പീഡന വിവരം മാതാപിതാക്കളോട് തുറന്ന് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. 2020 ൽ പ്ലസ് വൺ വിദ്യാർത്ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 വരെ മാർച്ച് വരെ തുടർന്നു. രാസ ലഹരി കലർത്തിയ ഭക്ഷണം നൽകി തന്നെ അബോധാവസ്ഥയിലാക്കി പ്രതി ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചാണ് പ്രതി വശീകരിച്ചത്. പ്രതി പെൺകുട്ടിയുടെ നഗ്ന ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി സ്വർണാഭരണവും തട്ടി എടുത്തതായി പോലീസ് പറഞ്ഞു. ചികിത്സക്ക് പിന്നാലെ ലഹരിയിൽ നിന്ന് മോചിത ആയ ശേഷമാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പ്രതിയെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ഫോണും പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.