കണ്ണൂർ: തളിപ്പറമ്പ് മൊറാഴ സ്വദേശിയിൽ നിന്നും മൂന്നു കോടിയിലേറെ രൂപ തട്ടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. സി.ബി.ഐ ഓഫിസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ രാജസ്ഥാൻ സ്വദേശി സംഗനേർ സ്വദേശി ഭവ്യ ബെൻഷി വാളി (20)യാണ് പിടിയിലായത്. വയോധികനെ ഡിജിറ്റൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി പണം തട്ടിയത്. 2024 സെപ്റ്റംബർ 19നും ഒക്ടോബർ മൂന്നിനുമിടയിലാണ് വയോധികൻ തട്ടിപ്പിനിരയായത്.
റിട്ട. ഉദ്യോഗസ്ഥനായ 74കാരനെ സി.ബി.ഐ ചമഞ്ഞ് വാട്സ്ആപ്പിൽ വിഡിയോകാൾ ചെയ്ത സംഘം ബാങ്ക് അക്കൗണ്ട് വഴിയും സിംകാർഡ് വഴിയും കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയത്. പണം നൽകിയില്ലെങ്കിൽ അറസ്റ്റ് ഉണ്ടാകാവുമെന്നും ഭീഷണിപ്പെടുത്തി. ഇതേതുടർന്ന് കേസ് തീർക്കാൻ വിവിധ അക്കൗണ്ടുകളിൽനിന്നായി 3,15,50,000 രൂപ തട്ടിയെടുത്തു. കബളിപ്പിക്കപ്പെട്ടതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടെയാണ് പ്രതി പിടിയിലായത്. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീർത്തി ബാബുവിന്റെ നേതൃത്വത്തിൽ എസ്.ഐ മനോജ് കാനായി, എ.എസ്.ഐ സതീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനോദ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ രാജസ്ഥാനിൽനിന്ന് പിടികൂടിയത്.
സിബിഐ ഓഫീസർ ചമഞ്ഞ് മൂന്ന് കോടി തട്ടിയ പ്രതി അറസ്റ്റിൽ
