തിരുവനന്തപുരം: തിരുവനന്തപുരത്ത് അധ്യാപികയുടെ മാല പൊട്ടിച്ച് രക്ഷപെട്ട പ്രതി പിടിയിൽ. അധ്യാപികയുടെ നാലു പവൻ മാല ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ പ്രതി പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. മാർത്താണ്ഡം അരുമനയിൽ വെച്ചായിരുന്നു സംഭവം നടന്നത്. ഇടയ്ക്കോട് മാലയ്ക്കോട് കാവുവിള സ്വദേശി 48കാരനായ ജസ്റ്റിൻ രാജിനെയാണ് കന്യാകുമാരി പോലീസ് പിടികൂടിയത്.
കഴിഞ്ഞ ആഴ്ച സ്കൂളിലേക്ക് നടന്നു പോകുമ്പോഴാണ് മഞ്ഞാലുമൂടിന് സമീപം ഹെൽമറ്റ് ധരിച്ചു ബൈക്കിലെത്തിയ മോഷ്ടാവ് മുഖത്ത് അടിച്ചു നിലത്തിട്ട ശേഷം അധ്യാപികയുടെ നാലു പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ എത്തി അധ്യാപികയെ സമീപത്തെ ആശുപത്രിലെത്തിച്ചു ചികിത്സ നൽകി.
പൊലീസ് സംഭവത്തിൽ നിരവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
