അടൂർ : പത്തനംതിട്ട ജില്ലയിലെ സിപിഐ ജില്ലാ-മണ്ഡലം -ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ രാജിക്കൊരുങ്ങുന്നതായി സൂചന.സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് എ പി ജയനെതിരെ സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ജില്ലാ സമ്മേളനത്തിൽ മത്സരത്തിലൂടെയായിരുന്നു രണ്ട് തവണ എപി ജയൻ ജില്ലാ സെക്രട്ടറിയായത്.
ആദ്യതവണ കൃഷിവകുപ്പ് മന്ത്രി പി പ്രസാദിനെയും രണ്ടാമത്തെ തവണ എം കെ വിദ്യാധരനെയും വ്യക്തമായ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.എപി ജയൻ ജില്ലാ സെക്രട്ടറി ആയതിനുശേഷം പത്തനംതിട്ട ജില്ലയിൽ സിപിഐക്ക് അഭൂതപൂർവ്വമായ വളർച്ചയാണ് ഉണ്ടായത്. അടൂർ പാർട്ടി എന്ന പേര് മാറ്റിയെടുത്ത് ജില്ലയിൽ ശക്തമായ വേരോട്ടം ഉണ്ടാക്കൻ സാധിച്ചിട്ടുണ്ട്.
പത്തനംതിട്ടയിലെ ഏറ്റവും വലിയ ലോക്കല്‍ കമ്മിറ്റിയായ പെരിങ്ങനാട് വടക്ക് ലോക്കല്‍ കമ്മിറ്റി അംഗങ്ങൾ എല്ലാവരും കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. 17ബ്രാഞ്ചുകളും നാനൂറിലധികം അംഗങ്ങളും ഉള്ള കമ്മിറ്റിയാണ് പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റി. വരും ദിവസങ്ങളിൽ കൂടുതൽ രാജി ഉണ്ടാകുമെന്നാണ് സൂചന.
പത്തനംതിട്ട ജില്ലയിലെ 10 മണ്ഡലം കമ്മിറ്റികളിൽ 8 മണ്ഡലം കമ്മിറ്റികളും എ പി ജയനെ അനുകൂലിക്കുന്നവരാണ്.പന്തളവും എഴുമറ്റൂരും ഒഴികെയുള്ള എല്ലാ കമ്മിറ്റികളിലും എപി ജയൻ അനുകൂലികൾക്ക് വ്യക്തമായ ആധിപത്യമാണ് ഉള്ളത്.കഴിഞ്ഞദിവസം ചേർന്ന മല്ലപ്പള്ളി മണ്ഡലം കമ്മിറ്റി യോഗം എപി ജയനെതിരായ നടപടിക്കെതിരായ പ്രമേയം പാസാക്കിയിരുന്നു.ജില്ലാ – മണ്ഡലം -ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും മെമ്പർമാരും അടക്കം നൂറുകണക്കിന് പ്രവർത്തകർ അടുത്ത ദിവസങ്ങളിൽ രാജിവെക്കുന്നു എന്നാണ് ലഭ്യമായ വിവരം.
