Headlines

പരാതിയുമായി മുന്നോട്ടില്ലെന്ന് താരം; ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ചു





ന്യൂഡല്‍ഹി: ബിജെപി നേതാവും റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) (WFI) മുന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പോക്‌സോ കേസ് അവസാനിപ്പിച്ചു. കേസ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡല്‍ഹി കോടതി അംഗീകരിച്ചു. പ്രായപൂര്‍ത്തിയാകാത്ത വനിതാ ഗുസ്തി താരം നല്‍കി ലൈംഗിക പീഡന പരാതിയിലാണ് ബ്രിജ് ഭൂഷനെതിരെ കേസെടുത്തത്.


പട്യാല ഹൗസ് കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഗോമതി മനോച്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ ( പോക്‌സോ ) നിയമപ്രകാരം മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് ബ്രിജ് ഭൂഷണെതിരെ ചുമത്തിയിരുന്നത്. വിചാരണയ്ക്കിടെ പൊലീസിന്റെ കണ്ടെത്തലുകളോട് വിയോജിപ്പില്ലെന്ന് പരാതിക്കാരി അറിയിച്ചതിനെത്തുടര്‍ന്നാണ് കേസ് അവസാനിപ്പിക്കുന്നത്.




2023 ഓഗസ്റ്റ് 1 ന് നടന്ന ഒരു ഇന്‍-കാമറ വിചാരണയ്ക്കിടെ, പൊലീസ് അന്വേഷണത്തില്‍ സംതൃപ്തിയുണ്ടെന്നും, ഈ വിഷയത്തില്‍ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. കേസന്വേഷണത്തിനിടെ, ബ്രിജ് ഭൂഷണെതിരെ വ്യാജ പരാതി നല്‍കിയതായി വനിതാ ഗുസ്തിക്കാരിയുടെ പിതാവ് പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി, പോക്‌സോ നിയമപ്രകാരമുള്ള കേസ് പിന്‍വലിക്കാന്‍ 2023 ജൂണ്‍ 15 ന് പൊലീസ് ശുപാര്‍ശ ചെയ്തിരുന്നു.

തന്റെ മകളോട് അന്യായമായി പെരുമാറിയെന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ് ഗുസ്തിക്കാരിയുടെ പിതാവ് തനിക്കെതിരെ പരാതി നല്‍കിയതെന്ന് ബ്രിജ് ഭൂഷണ്‍ അഭിപ്രായപ്പെട്ടിരുന്നു. തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ ഗോണ്ടയില്‍ നിന്നുള്ള മുന്‍ ബിജെപി എംപിയായിരുന്ന ബ്രിജ് ഭൂഷണ്‍ നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആറ് മുതിര്‍ന്ന വനിതാ ഗുസ്തിക്കാര്‍ ഫയല്‍ ചെയ്ത മറ്റൊരു കേസില്‍ ലൈംഗിക പീഡനം, അന്യായമായി പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരമുള്ള കേസുകള്‍ ബ്രിജ് ഭൂഷനെതിരെ നിലനില്‍ക്കുന്നുണ്ട്.



ആ കേസില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനും മുന്‍ ഡബ്ല്യുഎഫ്ഐ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനുമെതിരെ 2024 മെയ് 21 ന് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരും ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ചെയ്തത്. വിചാരണ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354, 354 എ എന്നിവ പ്രകാരമുള്ള കുറ്റങ്ങളും, സെക്ഷന്‍ 506 (ഭാഗം 1) പ്രകാരമുള്ള കുറ്റങ്ങളും സിങ്ങിനെതിരെ ചുമത്തിയിട്ടുണ്ട്. തോമറിനെതിരെ ഐപിസി സെക്ഷന്‍ 506 (ഭാഗം 1) പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: