മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടൻ ശ്രീകാന്തിനെ ജൂലൈ 7 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ചെന്നൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടൻ ശ്രീകാന്തിനെ ജൂലൈ 7 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങിയെന്നും ഉപയോഗിച്ചെന്നുമുള്ള വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും ശ്രീകാന്ത് അറസ്റ്റിലായത്.

മയക്കുമരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ പണമിടപാടുകളുടെ വിവരങ്ങളും കണ്ടെത്തിയതായും, മയക്കുമരുന്ന് വിതരണക്കാരുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചാറ്റ് രേഖകൾ, സാമ്പത്തിക കൈമാറ്റങ്ങൾ, ഫോൺ ഡാറ്റ എന്നിവ തെളിവുകളിൽ ഉൾപ്പെടുന്നുവെന്നും പൊലീസ് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. വൈദ്യ പരിശോധനയിൽ‌ ശ്രീകാന്തിന്റെ രക്തത്തിൽ കൊക്കെയിന്റെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് ചെന്നൈ നുംഗമ്പാക്കം പൊലീസ് ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

തമിഴ്നാടിനകത്തും പുറത്തും പ്രവർത്തിക്കുന്ന ഒരു മയക്കുമരുന്ന് കാർട്ടലിലെ അറിയപ്പെടുന്ന അംഗങ്ങളുമായി ശ്രീകാന്തിനുള്ള ബന്ധങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്. നുങ്കമ്പാക്കം പൊലീസ് സ്റ്റേഷനിൽ നടനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമായിരുന്നു ശ്രീകാന്തിന്റെ അറസ്റ്റ്.

ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ എഐഎഡിഎംകെ നേതാവായിരുന്ന പ്രതിയുടെ മൊഴിയെ തുടർന്നാണ് ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്തത്. എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രസാദാണ് താരത്തിന് എതിരെ മൊഴി നൽകിയത്. പ്രസാദിന്റെ മൊഴി പ്രകാരമാണ് ശ്രീകാന്തിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ശ്രീകാന്തിന് മയക്കുമരുന്ന് (കൊക്കെയ്ന്‍) വിറ്റതായി പ്രസാദ് ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു. ഒരു ഗ്രാം കൊക്കെയ്‌ന് 12,000 രൂപ എന്ന നിരക്കിലാണ് ഇയാള്‍ ശ്രീകാന്തിന് കൊക്കെയ്ന്‍ നല്‍കിയത്. ഇത്തരത്തില്‍ 40 തവണയായി 7.72 ലക്ഷം രൂപ ഗൂഗിള്‍ പേ വഴി നല്‍കി ശ്രീകാന്ത് തന്റെ കൈയില്‍ നിന്ന് കൊക്കെയ്ന്‍ വാങ്ങിയിട്ടുണ്ടെന്നും പ്രസാദ് പോലീസിനോട് പറഞ്ഞു. ഇത് കൂടാതെ സ്വകാര്യ പാര്‍ട്ടികളിലും ശ്രീകാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും പ്രസാദ് പോലീസിനോട് പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: