കൊച്ചി: സംവിധായകൻ ബാലചന്ദ്ര മേനോനെതിരെ ബലാത്സംഗ പരാതി നൽകിയ ആലുവ സ്വദേശിയായ നടി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. തന്നെ ഭീഷണിപ്പെടുത്തുകയും സാമൂഹ്യ മാധ്യമങ്ങളുടെ അപകീർത്തിപ്പെടുത്തുകയും ചെയ്തെന്ന് ആരോപിച്ച് ബാലചന്ദ്രമേനോൻ നടിക്കെതിരെ മറ്റൊരു പരാതി നൽകിയിരുന്നു. ഈ കേസിലാണ് നടി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ നൽകിയത്. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ അറസ്റ്റ് തടയണമെന്നാണ് ആവശ്യം. ഹർജി വീണ്ടും ഈ മാസം 30ന് പരിഗണിക്കും.
ബാലചന്ദ്ര മേനോന്റെ പരാതിയില്‍ ആണ് ആലുവ സ്വദേശിയായ നടിക്കെതിരെ കൊച്ചി സൈബർ പോലീസ് കേസെടുത്തത്. യൂട്യൂബിലൂടെ അപകീർത്തിപരമായി സംസാരിച്ചതിനാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. ബാലചന്ദ്രമേനോനെതിരെ ഇവർ ലൈംഗീക പീഡന പരാതി ഉയർത്തിയതിന് പിന്നാലെയാണ് കേസെടുത്തത്. ‘ദേ ഇങ്ങോട്ട് നോക്ക്യേ’ എന്ന സിനിമ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. മുകേഷ് അടക്കം നടന്മാർക്കെതിരെ പരാതി നൽകിയ ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പരാതി നൽകിയത്.
ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാലചന്ദ്ര മേനോൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബിലൂടെ അപകീർത്തിപരമായി സംസാരിച്ചെന്ന് കാട്ടി ബാലചന്ദ്ര മേനോൻ പരാതി നല്‍കിയത്. 2007 ജനുവരിയിൽ തിരുവനന്തപുരത്തെ ഹോട്ടൽ വച്ച് മുറിയിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഗ്രൂപ്പ് സെക്സിന് നിർബന്ധിച്ചു, ഹോട്ടൽ മുറിയിൽ കയറി വന്ന് ലൈംഗീക അതിക്രമം നടത്തിയെന്നും പരാതിയിലുണ്ട്. പുറത്ത് പറഞ്ഞാൽ ചിത്രീകരിച്ച സിനിമാ രംഗങ്ങൾ ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നാണ് പരാതി നൽകാൻ ഇതുവരെ തയ്യാറാകാതിരുന്നതെന്നാണ് നടിയുടെ വിശദീകരണം. നേരത്തെ മുകേഷടക്കം 7 പേർക്കെതിരെ ഇവർ പരാതി നൽകിയിട്ടുണ്ട്. നടി നൽകിയ കേസിൽ ബാലചന്ദ്ര മേനോന് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു
