ചെന്നൈ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് തമിഴ്‌നാട് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എച്ച്.എം. ജയറാമിനെ കസ്റ്റഡിയിലെടുത്തു. മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. പ്രണയ വിവാഹത്തെച്ചൊല്ലിയുള്ള കുടുംബ തർക്കവുമായി ബന്ധപ്പെട്ടാണ് യുവാവിനെ തട്ടികൊണ്ട് പോയത്. അതേസമയം കെ വി കുപ്പം എംഎൽഎയും ദളിത് സംഘടനയായ പുരട്ചി ഭാരതത്തിന്റെ തലവനുമായ ജഗൻ മൂർത്തി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും അന്വേഷണവുമായി സഹകരിക്കാനും ജസ്റ്റിസ് പി വേൽമുരുകൻ ആവശ്യപ്പെട്ടു.
എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജഡ്ജി രൂക്ഷമായ വിമർശനമുന്നയിച്ചു. നിങ്ങൾ എന്തിനാണ് പൊലീസ് അന്വേഷണത്തെ ഭയപ്പെടുന്നത്? ഒരു എംഎൽഎ മാതൃകയാകണമെന്നും കോടതി പറഞ്ഞു. പാർട്ടി കേഡർമാരുടെ അകമ്പടിയോടെയല്ലാതെ ജഗൻ മൂർത്തി ഹാജരാകണമെന്ന് ജഡ്ജി മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ നേതാക്കൾ നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ അവരുടെ സ്വാധീനം ദുരുപയോഗം ചെയ്യരുതെന്നും കോടതി പറഞ്ഞു.
തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ നിന്ന് എംഎൽഎയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ അനുയായികൾ നിയമപാലകരെ തടഞ്ഞുവെന്ന പൊലീസ് വാദം കോടതി ശ്രദ്ധിച്ചു. മുൻകൂർ ജാമ്യാപേക്ഷ ഇപ്പോഴും പരിഗണനയിലാണെങ്കിലും അന്വേഷണവുമായുള്ള അദ്ദേഹത്തിന്റെ സഹകരണം വിലയിരുത്തി തീരുമാനമെടുക്കുമെന്ന് കോടതി സൂചിപ്പിച്ചു.
22 വയസ്സുള്ള ഒരു യുവാവും ഒരു യുവതിയും തമ്മിലുള്ള വിവാഹത്തെ ചുറ്റിപ്പറ്റിയാണ് കേസ്. പെൺകുട്ടിയുടെ പിതാവ് വനരാജ വിവാഹത്തെ എതിർത്തിരുന്നു. വിവാഹം മുടക്കാൻ തീരുമാനിച്ച വനരാജ, സർവീസിൽ നിന്ന് പിരിച്ചുവിട്ട മുൻ പൊലീസ് കോൺസ്റ്റബിളായ മഹേശ്വരിയെ സമീപിച്ചതായി ആരോപിക്കപ്പെടുന്നു. മഹേശ്വരി എഡിജിപി ജയറാമിനെ സമീപിച്ചതായും അദ്ദേഹം എംഎൽഎ ജഗൻ മൂർത്തിയുടെ സഹായം തേടിയതായും റിപ്പോർട്ടുണ്ട്.
ഒരു കുറ്റകൃത്യത്തിന് സഹായം നൽകുന്നതിന്റെ അനന്തരഫലങ്ങൾ എല്ലാ പൊതുപ്രവർത്തകരും അറിഞ്ഞിരിക്കണമെന്ന് ജഡ്ജി പറഞ്ഞു. അറസ്റ്റിലായ പ്രതികളിൽ രണ്ടുപേർ 16 വയസ്സുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ എഡിജിപിയുടെ പങ്കിനെക്കുറിച്ച് സമ്മതിച്ചിട്ടുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
വരനെ കണ്ടെത്താനാകാതെ വന്നതോടെ എംഎൽഎയുടെ ആളുകൾ 16 വയസ്സുള്ള ഇളയ സഹോദരനെ തട്ടിക്കൊണ്ടുപോയി എന്നാണ് ആരോപണം. ആൺകുട്ടിയുടെ അമ്മ പൊലീസിനെ സമീപിച്ചപ്പോൾ പ്രായപൂർത്തിയാകാത്ത കുട്ടിയെ വിട്ടയച്ചു. എഡിജിപി ജയറാമിന്റെ കാറിൽ കുട്ടിയെ വിട്ടയച്ചതായി പൊലീസ് പറയുന്നു.
വാഹനം ഓടിച്ചിരുന്നത് സർവീസിലുള്ള ഒരു കോൺസ്റ്റബിളായിരുന്നുവെന്നും അതിൽ മഹേശ്വരിയും വനരാജയും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. 2021 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ ചിഹ്നത്തിലാണ് ജഗമൂർത്തി വിജയിച്ചത്.
ഒരു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി എന്ന നിലയിൽ ഒരു എംഎൽഎയെ സർക്കാർ ഉദ്യോഗസ്ഥനായ ഒരു പോലീസ് ഉദ്യോഗസ്ഥനെപ്പോലെ പരിഗണിക്കാൻ കഴിയില്ലെന്ന് ജഡ്ജി കൂടുതൽ വ്യക്തമാക്കി. കോടതിയുടെ നിർദ്ദേശങ്ങൾ എല്ലാ പൊതുപ്രവർത്തകർക്കും ഒരേപോലെയാണെന്ന് അദ്ദേഹം പറഞ്ഞു.
മൂർത്തിയെ പ്രതിയാക്കി ഒരു അഭിഭാഷകനും മുൻ പോലീസ് ഉദ്യോഗസ്ഥനും കുറ്റസമ്മത മൊഴികൾ നൽകിയിരുന്നു. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി എഡിജിപിയെയും അദ്ദേഹത്തിന്റെ ഡ്രൈവറെയും പൊലീസ് ചോദ്യം ചെയ്യും. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉചിതമായ നിയമനടപടികളുമായി മുന്നോട്ട് പോകാൻ ജസ്റ്റിസ് വേൽമുരുകൻ പൊലീസിനോട് ഉത്തരവിട്ടു. കേസ് ജൂൺ 26 ലേക്ക് മാറ്റി.
