മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ നിലമ്പൂർ തൂക്കി ആര്യാടൻ ഷൗക്കത്ത്. വഴിക്കടവ് പഞ്ചായത്തില്‍ നിന്നാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യ മൂന്ന് റൗണ്ടിലും ആര്യാടന്‍ ഷൗക്കത്ത് ലീഡ് എടുത്തെങ്കിലും അത് പ്രതീക്ഷിച്ച നിലയില്‍ എത്തിയില്ല. ഇവിടെ പിവി അന്‍വര്‍ കരുത്ത് കാട്ടുകയും ചെയ്തതോടെ യുഡിഎഫ് ആശങ്കയിലായി. എന്നാല്‍ നാലാം റൗണ്ടില്‍ മൂത്തേടം പഞ്ചായത്ത് എണ്ണി തുടങ്ങിയതോടെ ഷൗക്കത്തിന്റെ ലീഡ് ആശ്വാസകരമായ നിലയിലേക്ക് ഉയര്‍ന്നു. എടക്കര പഞ്ചായത്ത് കൂടി എണ്ണി തുടങ്ങിയതോടെ ലീഡ് 4800ലേക്ക് കുതിച്ചു. ആറാം റൗണ്ട് പിന്നിട്ടപ്പോള്‍ 7777 വോട്ടുകള്‍ പിടിച്ച് അന്‍വര്‍ നിലമ്പൂരില്‍ കരുത്ത് കാട്ടി. 11005 വോട്ടുകൾ നേടിയാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്.
എട്ട് തവണ പിതാവായ ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിൽ ആണ് ഇനി മകൻ ആര്യാടൻ ഷൗക്കത്ത് എംഎൽഎ ആയി എത്തിയത്. പി.വി അൻവറിന്റെ പിന്തുണയില്ലാതെ ആര്യാടൻ ഷൗക്കത്തിലൂടെ എൽഡിഎഫിന്റെ സിറ്റിങ് മണ്ഡലം യുഡിഎഫ് ഉറപ്പാക്കി. വോട്ടെണ്ണൽ അവസാന റൌണ്ടുകളിലേക്ക് കടക്കുമ്പോൾ ഷൗക്കത്തിന്റെ ഭൂരിപക്ഷം പതിനായിരം കടന്നു. യുഡിഎഫിന് വലിയ സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്നും എൽഡിഎഫ് കേന്ദ്രങ്ങളിൽ ഇത്തവണ യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി.
ഭൂരിഭാഗം പഞ്ചായത്തുകളിലും നഗരസഭയിലും ആര്യാടൻ ഷൗക്കത്ത് ലീഡ് നേടി. വഴിക്കടവ് പഞ്ചായത്ത്, മൂത്തേടം പഞ്ചായത്ത്, എം.സ്വരാജിന്‍റെയും, ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയിയുടെയും പഞ്ചായത്തായ എടക്കര പഞ്ചായത്ത്, പോത്തുകല്ല് പഞ്ചായത്ത്, ചുങ്കത്തറ പഞ്ചായത്ത്, നിലമ്പൂർ നഗരസഭ എന്നിവിടങ്ങളിൽ ആര്യാടൻ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കി. സിപിഎം സാധീനമേഖലയിലും ഷൗക്കത്ത് വോട്ട് വർധിപ്പിച്ചുവെന്നതാണ് ശ്രദ്ധേയം.
