കൊൽക്കത്ത: എന്തു വിശ്വസിച്ചാണ് ഒരു ഡോക്ടറുടെ അടുത്ത് ചികിത്സ തേടിപ്പോകുക. ജീവൻ രക്ഷിക്കേണ്ട ചില ഡോക്ടർമാർ പലരുടെയും ജീവിതം മനപ്പൂർവ്വം തകർക്കുകയാണ്. കൊൽക്കത്തയിൽ ഒരു ഡോക്ടർ ചികിത്സയ്ക്കെത്തിയ 26കാരിയായ യുവതിയെ മയക്കിക്കിടത്തിയാണ് പീഡിപ്പിച്ചത്. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. ബംഗാളിലെ നോർത്ത് 24 പർഗാനാസിലുള്ള ഹസ്നബാദ് എന്ന സ്ഥലത്താണ്
ക്ലിനിക്കിലെത്തിയ യുവതിയെ നൂർ ആലം സർദാർ എന്ന ഡോക്ടർ പീഡിപ്പിച്ചത്. മയക്കുന്നതിനുള്ള മരുന്ന് യുവതിയുടെ ശരീരത്തിൽ കുത്തിവെച്ച് ബോധരഹിതയായപ്പോൾ തന്നെ പീഡിപ്പിച്ചെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
പീഡന ദൃശ്യങ്ങളെല്ലാം ഇയാൾ വീഡിയോയിൽ പകർത്തുകയും ചെയ്തു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ വാങ്ങിയെന്നും ബ്ലാക് മെയിൽ ചെയ്ത് വീണ്ടും പലതവണ പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയും ഭർത്താവും കഴിഞ്ഞ ദിവസം ഹസ്നബാദ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബിഹാറിൽ ജോലി ചെയ്യുന്ന ഭർത്താവ് നാട്ടിൽ ഇല്ലാതിരുന്ന സമയത്താണ് യുവതി തനിച്ച് ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തിയത്.
പരാതി കിട്ടിയതിന് പിന്നാലെ പൊലീസ് സംഘം ഡോക്ടറുടെ ക്ലിനിക്കിലെത്തുകയും താമസ സ്ഥലത്തോട് ചേർന്നുള്ള ക്ലിനിക്കിൽ നിന്നു തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾ രജിസ്ട്രേഡ് ഡോക്ടർ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി ബഹിർഹത് എസ്.പി ഹൊസെയ്ൻ മെഹ്‍ദി റഹ്മാൻ പറഞ്ഞു.
