ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ തകർന്ന എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയക്കും. നിലവിൽ തകരാറുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വിദേശത്തെ പരിശോധനകൾക്കായി അയക്കുന്നത്. തകരാറുള്ളതിനാൽ ബ്ലാക് ബോക്സിലെ വിവരങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ അല്ലെങ്കില്‍ സിവിആര്‍, ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ അല്ലെങ്കില്‍ എഫ്ഡിആര്‍ എന്നീ രണ്ട് ഉപകരണങ്ങള്‍ അടങ്ങുന്നതാണ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ്. പുതിയ വിമാനങ്ങളിലെ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ (സിവിആര്‍) 25 മണിക്കൂര്‍ വരെ കോക്ക്പിറ്റ് സംഭാഷണങ്ങള്‍, ശബ്ദം, എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള റേഡിയോ കോളുകള്‍, വിവിധ അലേര്‍ട്ടുകള്‍ എന്നിവ റെക്കോര്‍ഡ് ചെയ്യും.
തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് കണ്ടെടുത്ത ബ്ലാക്ക് ബോക്സ് വാഷിങ്ടണ്‍ ഡിസിയിലെ നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിനാണ് പരിശോധനയ്ക്കായി അയക്കുക. വിമാനാപകടം നടന്ന് 28 മണിക്കൂറിന് ശേഷം തിങ്കളാഴ്ചയാണ് ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്. ബ്ലാക്ക് ബോക്‌സ് യുഎസിലേക്ക് അയച്ചാല്‍, എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘവും ബ്ലാക്ക് ബോക്സിനൊപ്പം പോകുമെന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ ആദ്യദിനം മുതല്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
