കടയ്ക്കലിൽ എഐവൈഎഫ് – ഡി വൈ എഫ് ഐ സംഘർഷം.കടയ്ക്കൽ പിഎംഎസ്എ കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് എഐഎസ്എഫ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു. ഇതുമായി തർക്കം നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഇന്നലെ വൈകുന്നേരം 7 മണിക്ക് കടയ്ക്കലിൽ നിന്നും നിലമേൽ ഭാഗത്തേക്ക് കാറിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ശ്യാമിനേയും അതുൽ ദത്തിനേയും ഒരു സംഘം ബൈക്കിൽ പിന്തുടരുന്നത് ശ്രദ്ധയിൽപെട്ട് അവർ വാഹനം തിരിച്ച് കടയ്ക്കലിലേക്ക് വരുമ്പോഴാണ് ഡിവൈഎഫ്ഐ പ്രവർത്തകർ കൂടുതൽ സംഘടിച്ച് കടയ്ക്കൽ ജംഗ്ഷനിൽ വെച്ച് കാറിൽ നിന്നും പിടിച്ചിറക്കി കമ്പിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് മർദ്ദിച്ചത്.
മർദ്ദനത്തിൽ എഐവൈഎഫ് പ്രവർത്തകരായ ഒരാളുടെ മൂക്കിന് വലിയ തോതിൽ ക്ഷതം ഏൽക്കുകയും ഒരാൾക്ക് സാരമായി പരിക്കേൾക്കുകയും ചെയ്തു.
ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ സിപിഐ പ്രവർത്തകർ സംഘടിച്ച് പ്രതികളെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് കടയ്ക്കൽ റോഡ് ഉപരോധിച്ചു.
കൂടുതലായി പ്രവർത്തകർ സംഘടിച്ചതോടെ കൊട്ടാരക്കര ഡിവൈഎസ്പി ഉൾപ്പെടെ ഉള്ള സംഘം സ്ഥലത്തെത്തി പ്രതികളെ ഉടൻ പിടികൂടാം എന്ന് സിപിഐ പ്രവർത്തകർക്ക് ഉറപ്പ് നൽകിയതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
പ്രതികൾ ഒളിവിലാണ്. പ്രതികളെ പിടികൂടിയില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ സംഘടിപ്പിക്കുവാൻ ഒരുങ്ങുകയാണ് സിപിഐ പ്രവർത്തകർ.
സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി പി എസ് സുപാൽ, എഐവൈഎഫ് ദേശീയ എക്സിക്യൂട്ടീവ് അംഗം എസ് വിനോദ്, എഐവൈഎഫ് കൊല്ലം ജില്ലാ സെക്രട്ടറി ടി നിതീഷ് തുടങ്ങിയ നേതാക്കൾ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി.
