അജിത് പവാര്‍ വിഭാഗം എന്‍സിപിക്ക് വീണ്ടും തിരിച്ചടി; നാലു നേതാക്കള്‍ പാര്‍ട്ടി വിട്ടു

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എന്‍സിപി അജിത് പവാര്‍ പക്ഷത്തിന് വീണ്ടും തിരിച്ചടി. നാലു പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടു. ഇവര്‍ ശരദ് പവാറിന്റെ എന്‍സിപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


എന്‍സിപി പിംപ്രി-ചിന്ദ്‌വാഡ് യൂണിറ്റ് തലവന്‍ അജിത് ഗാവ്‌നെ, പിംപ്രി-ചിന്ദ്‌വാഡ് സ്റ്റുഡന്റ്‌സ് വിങ് ചീഫ് യാഷ് സാനെ, മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ രാഹുല്‍ ഭോസാലെ, പങ്കജ് ഭലേക്കര്‍ എന്നിവരാണ് അജിത് പവാറിന് രാജിക്കത്ത് സമര്‍പ്പിച്ചത്.



അജിത് പവാര്‍ പക്ഷത്തു നിന്നും ഭൂരിഭാഗം നേതാക്കളും മാതൃസംഘടനയായ ശരദ് പവാറിന്റെ എന്‍സിപിയിലേക്ക് മടങ്ങിപ്പോകാന്‍ ആലോചിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് നാലു നേതാക്കളുടെ രാജി. തന്റെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരെ സ്വീകരിക്കില്ലെന്നും, പാര്‍ട്ടിയുടെ പ്രതിച്ഛായയെ മുറിവേല്‍പ്പിക്കാത്ത നേതാക്കളെ സ്വീകരിക്കുമെന്നും ശരദ് പവാര്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.


ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ശിവസേന (ഉദ്ധവ് താക്കറെ) -എന്‍സിപി ( ശരദ് പവാര്‍) സഖ്യത്തിന്റെ മഹാ വികാസ് അഗാഡി ബിജെപിയുടെ മഹായുതി മുന്നണിക്കെതിരെ തകര്‍പ്പന്‍ വിജയമാണ് നേടിയത്. 48 ല്‍ 30 സീറ്റും മഹാവികാസ് അഗാഡി നേടി. അജിത് പവാറിന്റെ എന്‍സിപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. അതേസമയം ശരദ് പവാറിന്റെ എന്‍സിപി എട്ടിടത്ത് വിജയിച്ചിരുന്നു.




Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: