കൊട്ടാരക്കര സീറ്റിൽ അഖിൽ മാരാർ എൻഡിഎ സ്ഥാനാർഥിയായേക്കും. കോൺഗ്രസുമായി സീറ്റു ചർച്ചകൾ നടത്തിയശേഷമാണ് അഖിൽ മാരാർ ട്വന്റി20യിലേക്ക് ചേരുന്നത്. ബിജെപിയിൽ ചേരാൻ താത്പര്യം പ്രകടിപ്പിക്കാത്തതിനെ തുടർന്നാണ് അഖിൽ മാരാരെ ട്വന്റി20-യിൽ എത്തിച്ച് മത്സരിപ്പിക്കാനുള്ള നീക്കം.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് അഖില്‍ മാരാര്‍. പഴയ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൂടിയാണ് അഖില്‍ മാരാര്‍. ഇടക്കാലത്ത് കുറച്ചു കാലം ബിജെപിയില്‍ പോയിരുന്നു. പിന്നീട് കോണ്‍ഗ്രസുമായി വീണ്ടും അടുക്കുകയായിരുന്നു. അഖിൽ മത്സരിക്കാനുള്ള താൽപര്യം കോൺഗ്രസ് നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നു. ജയിക്കാൻ സാധ്യതയുള്ള സീറ്റ് വേണ്ടെന്നും പാർട്ടി തോൽക്കുന്ന സീറ്റ് മതിയെന്നുമായിരുന്നു അഖിൽ പറഞ്ഞിരുന്നത്. നേമം, ധർമടം, ചടയമംഗലം എന്നീ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ പരിഗണിക്കണമെന്നായിരുന്നു ആവശ്യം.
ചടയമംഗലത്ത് പരിഗണിക്കാമെന്ന ഉറപ്പ് ചില നേതാക്കളിൽ നിന്ന് ലഭിച്ചിരുന്നുവെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ പിന്നീട് അനുകൂല നിലപാട് ഇല്ലാതായതോടെയാണ് ട്വന്റി20യിൽ ചേരാൻ തീരുമാനിച്ചത്.

