തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മാവേലി സ്‌റ്റോറുകളും കൂടുതല്‍ സൗകര്യമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജിആര്‍ അനില്‍. സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്ന് മന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണ ഏലംകുളത്ത് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 113-ാമത്തെ വിൽപന ശാലയാണ് ഏലംകുളത്ത് ഉദ്ഘാടനം ചെയ്യുന്നത്. സാമ്പത്തിക പ്രയാസങ്ങളുണ്ടെങ്കിലും ഒരു ഷോപ്പ് പോലും പൂട്ടുകയോ തൊഴിലാളികളെ പിരിച്ചുവിടുകയോ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 30 മുതല്‍ 40 ലക്ഷം വരെ ആളുകള്‍ പ്രതിമാസം സപ്ലൈകോ ഷോപ്പുകളില്‍ നിന്ന് സബ്‌സിഡി അടക്കമുള്ള ഉത്പന്നങ്ങള്‍ വാങ്ങുന്നുണ്ട്.
റേഷന്‍ കടയില്‍ 83 ലക്ഷം കുടുംബങ്ങള്‍ പ്രതിമാസം റേഷന്‍ വാങ്ങുന്നുണ്ട്. വലിയ വിലവര്‍ധനയിലേക്ക് സംസ്ഥാനം പോകാത്തത് സര്‍ക്കാരിന്റെ ഇത്തരം ഇടപെടല്‍ കൊണ്ടാണെന്നും കേരളത്തിന് പുറത്ത് ഒരു സര്‍ക്കാരും വിലക്കയറ്റം നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇത്രയും ശക്തമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു.
