ഇടുക്കി: വിവാദങ്ങൾക്കിടെ സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഇടുക്കിയിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ വേടൻ ഇന്ന് പാടും. ഉദ്ഘാടന ദിവസമായ 29ന് പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. 28ന് കഞ്ചാവ് കേസിൽ പിടിയിലായതോടെ പരിപാടി റദ്ദാക്കിയിരുന്നു. സിപിഐഎമ്മും സിപിഐയും വേടൻ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കിയിൽ പരിപാടി അവതരിപ്പിക്കാൻ വീണ്ടും അവസരം നൽകിയത്. വൈകിട്ട് ഏഴുമണിക്ക് വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് പരിപാടി.
വലിയ സുരക്ഷാക്രമീകരണങ്ങളാണ് പരിപാടിയുടെ ഭാഗമായി പൊലീസ് ഒരുക്കുന്നത്. വേടനെ വേട്ടയാടാൻസർക്കാരിന് ഉദ്ദേശമില്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചത്. തെറ്റ് പറ്റിയെന്ന് വേടൻ തന്നെ സമ്മതിച്ചതായി സർക്കാർ നടപടി തിരുത്തിയതായി കണ്ടാൽ മതിയെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. വേടൻ സമൂഹത്തിൻ്റെ സംരക്ഷണമുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വനം മന്ത്രി എ.കെ ശശീന്ദ്രനും വേടനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
