തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ജോലി ഒഴിവുണ്ടെന്ന് ഒഎൽഎക്സ് ആപ്പിലും സാമൂഹ്യ മാധ്യമങ്ങളിലും പരസ്യം നൽകി തൊഴിൽ തട്ടിപ്പിന് ശ്രമം. തുറമുഖ കമ്പനി പരാതി നൽകിയതോടെ പരസ്യം അപ്രത്യക്ഷമാകുകയും പരസ്യത്തിൽ ഫോണും സ്വിച്ച് ഓഫ് ആകുകയും ചെയ്തു. അതേസമയം പരസ്യത്തിലെ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ജോലി തട്ടിപ്പിനിരയാകരുതെന്ന് കാണിച്ച് കമ്പനി വെബ്സൈറ്റിൽ മുന്നറിയിപ്പ് നൽകി. ആരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
എട്ട് മണിക്കൂർ വീതം മൂന്ന് ഷിഫ്റ്റുകളാണ് ജോലിയെന്നും ഒരാൾക്ക് രണ്ട് ഷിഫ്റ്റ് ജോലി ചെയ്യാൻ കഴിയുമെന്നും 35,000 മുതൽ 40,000 വരെ അടിസ്ഥാന ശമ്പളം ലഭിക്കും. ലേബർ യൂണിയനുകൾക്കും പാർട്ടിക്കും സംഭാവന നൽകണമെന്നും പരസ്യത്തിൽ നമ്പരിൽ ബന്ധപ്പെട്ടവർക്ക് മറുപടി ലഭിച്ചിരുന്നു. പാർട്ടിയിലെ ഉയർന്ന തലത്തിലാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും കൂടിക്കാഴ്ച നടത്താമെന്നും മറുപടിയിലുണ്ട്.
പരസ്യം ശ്രദ്ധയിൽപ്പെട്ടതോടെ തുറമുഖ കമ്പനി പൊലീസിന് പരാതി നൽകുകയായിരുന്നു. മുമ്പും ഇത്തരം തട്ടിപ്പിന് ശ്രമം നടന്നിരുന്നതായി പരാതിയുണ്ട്.
