തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. വഞ്ചിയൂർ – ചിറക്കുളം കോളനിയിലെത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മരകായുധവുമായി വാഹനത്തിലെത്തിയ അഞ്ചംഗ സംഘം പിടിയിലായി. ആക്രമണത്തിന് പ്രതികാരം ചെയ്യാനെത്തിയവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് വഞ്ചിയൂർ ചിറക്കുളം കോളനി ടി.സി. 27/2146-ൽ സുധി(22)നെ ആക്രമിച്ചത്. കണ്ണിനു കുത്തേറ്റ് സുധിൻ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവത്തെത്തുടർന്ന് ചിറക്കുളം സ്വദേശികളായ അഞ്ചുപേർക്കെതിരേ വഞ്ചിയൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
സുധിന്റെ വീട്ടിൽ എത്തിയ സുഹൃത്തുക്കളെ അക്രമിസംഘം തടഞ്ഞതാണ് തുടക്കം. വ്യാഴാഴ്ച രാത്രി രണ്ടുപേർ സുധിന്റെ വീട്ടിൽ എത്തിയത് അഞ്ചംഗസംഘം തടയുകയും സുഹൃത്തുക്കളെയും സുധിനെയും ആക്രമിക്കുകയും ചെയ്തു.
സുധിന്റെ മുഖത്താണ് കുത്തിയത്. പോലീസ് എത്തുന്നതിനു മുമ്പ് പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സ്ഥലത്തെ ലഹരിസംഘമാണ് സുധിനെ ആക്രമിച്ചതെന്നു കുടുംബം പറയുന്നു. ഈ ആക്രമണത്തിനു പിന്നാലെയാണ് മാരകായുധങ്ങളുമായി കാറിലെത്തിയ നാലംഗസംഘത്തെ പോലീസ് പിടികൂടിയത്. ഇവർ സുധിനും സംഘത്തിനും നേരേയുള്ള ആക്രണത്തിനു പ്രതികാരം ചെയ്യാനെത്തിയതാണന്നാണ് പോലീസ് പറയുന്നത്.
കാഞ്ഞിരംപാറ കരിത്തോട് ലെയ്‌ൻ ചാമവിളവീട്ടിൽ അരുൺ(30), കമലേശ്വരം പെരുനെല്ലി പുതുവൽ പുത്തൻവീട്ടിൽ ആനന്ദ്(30), മെഡിക്കൽ കോളേജ് മഞ്ചാട് മഞ്ഞടിക്കുന്നിൽവീട്ടിൽ സിബിൻ (30), കാഞ്ഞിരംപാറ പഴവിള പുത്തൻവീട്ടിൽ ആരോമൽ(30) എന്നിവരെയാണ് വഞ്ചിയൂർ പോലീസ് പിടികൂടിയത്. ഇരുമ്പുവാളുകൾ, കത്തികൾ എന്നിവ വാഹനത്തിൽനിന്നു കണ്ടെടുത്തു

