തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ നടന്ന സിൻഡിക്കേറ്റ് യോഗതിനിടെ വാക്ക് തർക്കം. ഇതേത്തുടർന്ന് യോഗം പിരിച്ചു വിട്ട് വൈസ് ചാൻസലർ. ഡോ.സജി ഗോപിനാഥ് വിരമിച്ചതിനെത്തുടർന്നു നിയമിതനായ കുസാറ്റ് പ്രൊഫസർ ഡോ.കെ.ശിവപ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ യോഗത്തിൽ വച്ചാണ് സിൻഡിക്കേറ്റ് അംഗങ്ങളും വിസിയും തമ്മിൽ വാക്കേറ്റമുണ്ടായത്.
രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തിരുന്ന കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനാ പ്രസിഡന്റ് ആർ.പ്രവീണിനെതിരായ അന്വേഷണ കമ്മിറ്റി റിപ്പോർട്ട് വിസിയുടെ പരിശോധനയോ അംഗീകാരമോ കൂടാതെ നേരിട്ട് സിൻഡിക്കേറ്റ് യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചു. ഇതു വിസി അനുവദിക്കാത്തതാണ് വാക്കുതർക്കത്തിലേക്ക് നയിച്ചത്.
യോഗത്തിൽ അജണ്ടകൾ ചർച്ച ചെയ്യാൻ സിപിഎം പ്രതിനിധികളായ പി.കെ.ബിജു, സച്ചിൻദേവ് എന്നിവർ അനുവദിച്ചില്ലെന്നാണു വിമർശനം. ഇതേത്തുടർന്നാണ് വിസി യോഗം പിരിച്ചുവിട്ടത്. പിന്നാലെ അംഗങ്ങൾ കൂട്ടായി സിൻഡിക്കേറ്റ് യോഗം ചേരുകയായിരുന്നു. സിൻഡിക്കേറ്റിന്റെ സെക്രട്ടറി കൂടിയായ രജിസ്ട്രാർ അനധികൃത യോഗത്തിൽ പങ്കെടുത്തതിനു വൈസ് ചാൻസലർ കാരണം കാണിക്കൽ നോട്ടിസ് നൽകി. ചട്ടവിരുദ്ധമായി സിൻഡിക്കേറ്റ് യോഗം ചേർന്നതും രജിസ്ട്രാർ യോഗത്തിൽ പങ്കെടുത്തതും സംബന്ധിച്ച വിശദമായ റിപ്പോർട്ട് വൈസ്ചാൻസലർ ഗവർണർക്ക് കൈമാറിയിട്ടുണ്ട്.


