റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്


തിരുവനന്തപുരം: റോഡിലെ വാക്കേറ്റത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുകൃഷ്ണ. കാറില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കുമെതിരെ കേസെടുക്കണം. മദ്യപിച്ചു, ഹാന്‍സ് ഉപയോഗിച്ചു, അശ്ലീല ആംഗ്യം കാണിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ പൊതുസമൂഹത്തില്‍ നാണംകെടുത്തി. ജോലി തടസ്സപ്പെടുത്തിയെന്നും യദു പറഞ്ഞു.





ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് ഹൈക്കോടതിയെ സമീപിക്കാനാണ് യദുവിന്റെ നീക്കം. യാത്ര മുഴുമിപ്പിക്കാതെ യാത്രക്കാരെ ഇറക്കിവിട്ടതില്‍ കെഎസ്ആര്‍ടിസിയാണ് നിയമനടപടി എടുക്കേണ്ടത്. കാറിലുണ്ടായിരുന്ന അഞ്ചുപേരാണ് തെറ്റു ചെയ്തത്. അവര്‍ ബസിലുണ്ടായിരുന്ന യാത്രക്കാരെ വഴിയിലിറക്കി വിട്ടവരാണ്. പരാതിയില്‍ അഞ്ചുപേരുടെ പേരാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ രണ്ടുപേരുടെ പേരുള്ളതായിട്ടാണ് പൊലീസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച റസീപ്റ്റില്‍ ഉള്ളതെന്നും യദു പറഞ്ഞു.

നിന്റെ അച്ഛന്റെ വകയാണോയെന്ന് എംഎല്‍എ ചോദിച്ചു. പാളയത്തു വെച്ച് സാഫല്യം കോംപ്ലക്‌സിന് മുമ്പില്‍ വെച്ചാണ് ഇങ്ങനെ ചോദിച്ചത്. നിന്റെ അച്ഛന്റെ വകയാണോ റോഡെന്ന് എംഎല്‍എയുടെ സഹോദരനും ചോദിച്ചു. മേയര്‍ ആര്യാ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസിൻ്റെ ഡോര്‍ വലിച്ചു തുറക്കുകയും, നിന്റെ ജോലി കളയിക്കുമെന്ന് പറഞ്ഞെന്നും യദു പറഞ്ഞു. അധികാര ദുര്‍വിനിയോഗവും ഗുണ്ടായിസവുമാണ് ഇവര്‍ കാണിച്ചത്. താന്‍ ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തകനല്ലെന്നും യദു കൂട്ടിച്ചേര്‍ത്തു.


അതേസമയം കെഎസ്ആര്‍ടിസി ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ നിലപാട്. ഒരു കുറ്റകൃത്യത്തെ തടയാനുള്ള നടപടികളാണ് മേയര്‍ സ്വീകരിച്ചത്. മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവര്‍ മോശമായി പെരുമാറിയതിനാലാണ് മേയര്‍ ഇടപെട്ടതെന്നും പൊലീസ് പറയുന്നു. എന്നാല്‍, മേയറുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: