തെന്നിന്ത്യൻ നായകൻ വിജയ് ദേവരക്കൊണ്ടയെ ജനപ്രിയനാക്കിയ അർജുൻ റെഡ്ഡിയിലെ നായികയായിരുന്നു ശാലിനി പാണ്ഡെ. 2017 ൽ ഈ തെലുങ്കു ചിത്രത്തിലൂടെയാണ് ശാലിനി പാണ്ഡെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴ്, ഹിന്ദി സിനിമകളിലും അഭിനയിച്ചു. ഇപ്പോഴിതാ തെന്നിന്ത്യയിൽ നായിക വേഷം ചെയ്തപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ശാലിനി പാണ്ഡെ.
കാരവാനിൽ താൻ വസ്ത്രം മാറുന്നതിനിടെ ഒരു തെന്നിന്ത്യൻ സംവിധായകൻ അനുവാദമില്ലാതെ അകത്തുവന്നുവെന്നാണ് ശാലിനി പാണ്ഡെ പറയുന്നത്. അടുത്തിടെ ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ. അന്ന് തന്റെ ആദ്യ സിനിമ കഴിഞ്ഞ് നിൽക്കുന്ന സമയമായിരുന്നുവെന്നും അവർ പറഞ്ഞു. സംവിധായകൻ ആരെന്നത് ശാലിനി പാണ്ഡെ വെളിപ്പെടുത്തിയിട്ടില്ല.
‘ഒരു തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കുക ആയിരുന്നു ഞാൻ. ഒരുദിവസം കാരവാനിൽ ഞാൻ വസ്ത്രം മാറുകയായിരുന്നു. പെട്ടെന്ന് സംവിധായകൻ അനുവാദമില്ലാതെ വതിൽ തുറന്ന് അകത്തു കേറി. ഞാൻ ഞെട്ടി വിറച്ചു പോയി. ഉടനെ അയാൾക്ക് നേരെ അലറി വിളിച്ചു. ആക്രോശിച്ചു. ഇതോടെ അയാൾ ഇറങ്ങി പോവുകയും ചെയ്തു’, എന്നാണ് ശാലിനി പാണ്ഡെ പറഞ്ഞത്.
‘ഈ സംഭവത്തിന് ശേഷം പിന്തുണയ്ക്ക് പകരം മിണ്ടാതിരിക്കാനാണ് പലരും പറഞ്ഞതെന്നും ശാലിനി പാണ്ഡെ പറയുന്നുണ്ട്. ഞാൻ അയാളോട് ദേഷ്യപ്പെടരുതായിരുന്നു എന്നാണ് പറഞ്ഞത്. പക്ഷേ ഞാൻ ചെയ്തത് ശരിയാണെന്ന് എനിക്കറിയാം’, എന്നും ശാലിനി പാണ്ഡെ അഭിമുഖത്തിൽ പറഞ്ഞു. നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആരാണ് ആ സംവിധായകൻ എന്ന തെരച്ചിലിലാണ് സിനിമാ പ്രേക്ഷകർ. പലരുടെയും പേരുകൾ അവർ പറയുന്നുമുണ്ട്. 2017ല്‍ ആയിരുന്നു അര്‍ജുന്‍ റെഡ്ഡി സിനിമ റിലീസ് ചെയ്തത്.
