മഹാകുംഭമേളയുടെ ഭാഗമായി ഉത്തർപ്രദേശിലെ 75 ജയിലുകളിലെ 90,000ത്തോളം തടവുകാരെ ഗംഗാജലത്തിൽ കുളിപ്പിച്ച് ജയിൽ വകുപ്പ് അധികൃതർ. പ്രയാഗ് രാജിലെ ത്രിവേണിസംഗമത്തിൽ നിന്നുള്ള വെള്ളം ജയിലുകളിലെ ടാങ്കുകളിലെ വെള്ളത്തിൽ കലർത്തിയാണ് ജയിൽപ്പുള്ളികൾക്ക് കുളിക്കാൻ അവസരമൊരുക്കിയത്. ഗംഗാ ജലത്തിൽ അപകടകരമാംവിധം കോളിഫോം ബാക്ടീരിയ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജയിലുകളിലേക്കും ഈ വെള്ളം എത്തിച്ചിരിക്കുന്നത്. സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നു. ഇതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയത്.
രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ ഇത്തരം നടപടി സ്വീകരിക്കുന്നത്. അധികൃതരുടെ നേതൃത്വത്തിൽ പുജകൾ നടത്തിയാണ് ജയിലിൽ ‘ഗംഗാ സ്നാനം’ സംഘടിപ്പിച്ചത്. 55 കോടിയോളം ജനങ്ങൾ ത്രിവേണി സംഗമത്തിൽ മുങ്ങി ആത്മീയചൈതന്യം നേടിയപ്പോൾ സംസ്ഥാനത്തെ തടവുകാർക്കും അതിനുള്ള അവസരമൊരുക്കി ചരിത്രം കുറിച്ചിരിക്കുകയാണ് യു.പി സർക്കാറെന്ന് ജയിൽ വകുപ്പ് മന്ത്രി ദാരാ സിങ് ചൗഹാൻ പറഞ്ഞു
മഹാ കുംഭമേളയിലെ സ്നാനഘട്ടുകൾക്ക് സമീപമുള്ള വെള്ളത്തിൽ ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയതായി ദേശീയ ഹരിത ട്രൈബ്യൂണൽ ഫെബ്രുവരി 17 നാണ് റിപ്പോർട്ട് പുറത്തിറക്കിയത്. ഗംഗയിൽ ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയ കാര്യം സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡാണ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചത്.