ഭതൃഗൃഹത്തിൽ ആശ വർക്കർക്ക് നേരിടേണ്ടി വന്നത് കൊടും ക്രൂരത

അയൽവാസിയുടെ ബലാത്സംഗ ശ്രമത്തിൽ നിന്നും രക്ഷപെട്ട ആശാ വർക്കറായ യുവതി ഭർത്താവിൽ നിന്നും ഭർത്താവിന്റെ ബന്ധുക്കളിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂര പീഡനം. മുപ്പത്തിരണ്ടുകാരിയായ യുവതിയെ നഗ്നയാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി വിതറുകയും ഇരുമ്പ് വടി ചൂടാക്കി ഇരു തുടതളിലും പൊള്ളലേൽപ്പിക്കുകയുമായിരുന്നു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ ഡിസംബർ 13ന് നടന്ന സംഭവത്തിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അയൽവാസിയായ യുവാവ് മുപ്പത്തിരണ്ടുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ, യുവാവുമായി യുവതിക്ക് അവിഹിതബന്ധമെന്നായിരുന്നു ഭർത്താവിന്റെയും ബന്ധുക്കളുടെയും ആരോപണം.

സ്റ്റീം മെഷിൻ വാങ്ങാനായാണ് അയൽവാസിയായ യുവാവ് യുവതിയുടെ വീട്ടിൽ എത്തിയത്. ഈ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. മെഷിൻ എടുക്കാനായി യുവതി അകത്തേക്ക് പോയപ്പോൾ അയൽവാസി പിന്തുടരുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ യുവതിയുടെ ഭർത്സൃഹോദരന്റെ ഭാര്യ എത്തി. ഇതോടെ അയൽവാസി‌ ഓടി രക്ഷപെടുകയായിരുന്നു.

ഈ സംഭവം അമ്മായിയമ്മയെ ചൊടിപ്പിച്ചു. യുവതിക്ക് അവിഹിത ബന്ധമുണ്ടെന്നും കുടുംബത്തിന് മനക്കേടുണ്ടാക്കിയെന്നും പറഞ്ഞ് യുവതിയെ അടിക്കാൻ തുടങ്ങി. ഭർത്താവും ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. രാത്രി മുഴുവൻ ക്രൂരമായി ഉപദ്രവിച്ച ശേഷം പിറ്റേന്ന് രാവിലെ നഗ്നയാക്കി മുറ്റത്ത് എറിയുകയും ചെയ്തു. തുടർന്ന് ഭർത്താവും കുടുംബവും ചേർന്ന് ഗുണയിലെ ഗോപിസാഗർ അണക്കെട്ടിൽ ഉപേക്ഷിച്ചു.

ക്രൂരമർദ്ദനമേറ്റ് അവശയായി അണക്കെട്ടിന്റെ പരിസരത്ത് കിടന്ന യുവതിയെ വഴിയാത്രക്കാരനാണ് കണ്ടത്. ഇയാൾ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീടാണ് യുവതി താൻ അനുഭവിച്ച കൊടുംക്രൂരതകൾ പൊലീസിനോട് വെളിപ്പെടുത്തിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവ്, ഭർതൃമാതാവ്, സഹോദരീഭർത്താവ്, അയൽവാസി എന്നിവർക്കെതിരെ ഭാരതീയന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: