ഡെറാഡൂൺ: മുസ്ലിം യുവാവിനോട് ജയ് ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് ആക്രമണം. സർക്കാർ ഹിന്ദുക്കളുടേതാണെന്ന് പറഞ്ഞ് മുസ്ലിം യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് ഹിന്ദുത്വവാദികൾ. ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാള്‍ ജില്ലയിലാണ് സംഭവം. സഹാറൻപൂർ സ്വദേശി റിസ്വാന് ആണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ മുകേഷ് ഭട്ട്, നവീന്‍ ഭന്താരി, മനീഷ് ബിഷ്ട് എന്നിവരെ അറസ്റ്റ് ചെയ്ത് പോലീസ്.
രാകേഷ് ലാൽ എന്നയാൾ നടത്തുന്ന കടയിൽ ചായ കുടിക്കാൻ പോയപ്പോൾ അവിടെ ഉണ്ടായിരുന്ന മൂന്ന് പേരാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. അവരിൽ ഒരാളായ മുകേഷ് ഭട്ട്, റിസ് വാനോട് ‘ജയ് ശ്രീറാം, ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് എന്നിവ വിളിക്കാൻ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ മുകേഷ് ഭട്ടും കൂടയെുള്ള രണ്ടുപേരും ചേർന്ന് അധിക്ഷേപിക്കാനും ആക്രമിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി.
അക്രമികൾ താടിയിൽ പിടിച്ചു വലിക്കുകയും വെട്ടിക്കളയണമെന്ന് ആക്രോശിക്കുകയും ചെയ്തതായും, ആക്രമണം വീഡിയോയിൽ പകർത്തിയതായും പറയപ്പെടുന്നു. ഒടുവിൽ കടയുടെ പിന്നിലൂടെ ഇറങ്ങിയോടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സർക്കാർ ഹിന്ദുക്കളുടേതാണെന്ന് പറഞ്ഞാണ് അക്രമിച്ചതെന്നും പരാതിയിൽ പറയുന്നു. പൗരിയിലെ ശ്രീനഗർ പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. മതവികാരങ്ങളെ വ്രണപ്പെടുത്തലടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്


