ന്യൂഡൽഹി:ലോക്‌സഭയ്‌ക്കുള്ളിൽ കളർ സ്മോക്ക് പ്രയോഗിച്ച്, സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച ആറംഗ സംഘത്തിലെ പ്രധാന ആസൂത്രകൻ ഒരു ദിവസത്തിനുശേഷം പിടിയിലായി. കൊൽക്കത്ത സ്വദേശി ലളിത് ഝായെ വ്യാഴാഴ്‌ച രാത്രി ഡൽഹിയിൽ അറസ്‌റ്റുചെയ്‌തെന്ന് പൊലീസ് പറഞ്ഞു. അതേസമയം, കീഴടങ്ങിയതാണെന്നും റിപ്പോർട്ടുണ്ട്.
സംഘത്തിലെ അഞ്ചാമനായ വിക്കി ശർമയെയും ഭാര്യയെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. വിക്കി ശർമയുടെ അറസ്റ്റ് ഇനിയും രേഖപ്പെടുത്തിയിട്ടില്ല. പാർലമെന്റിന്റെ ഉള്ളിലും പുറത്തുമായി പ്രതിഷേധിച്ച നാലു പേർക്ക് ഗുരുഗ്രാമിൽ താമസസൗകര്യമൊരുക്കിയത് വിക്കിയാണ്. കളർ സ്മോക്ക് പ്രയോഗിച്ച സാഗർ ശർമ, ഡി. മനോരഞ്ജൻ എന്നിവർക്കെതിരെയും പാർലമെന്റിനു പുറത്ത് പ്രതിഷേധിച്ച നീലം ആസാദ്, അമോൽ ഷിൻഡെ എന്നിവർക്കെതിരെയും യുഎപിഎ ചുമത്തി. കോടതിയിൽ ഹാജരാക്കിയ നാലു പേരെയും ഒരാഴ്‌ചത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഫെയ്‌സ്‌ബുക്കിലെ ഒരു ഭഗത് സിങ് ഫാൻ പേജിലൂടെയാണ് സംഘത്തിലെ ആറുപേരും സൗഹൃദത്തിലായതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. തൊഴിലില്ലായ്‌മ, വിലക്കയറ്റം, മണിപ്പൂർ കലാപം, കർഷകസമരം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി രാജ്യശ്രദ്ധ ആകർഷിക്കുന്ന പ്രതിഷേധമാണ് സംഘം പദ്ധതിയിട്ടത്. സാഗറും മനോരഞ്‌ജനും ലളിത് ഝായും വിക്കിയും ഈ വർഷം ആദ്യം മൈസൂരുവിൽ ഒത്തുചേർന്ന് പ്രാരംഭ ആസൂത്രണം നടത്തി. ഇതിനുശേഷമാണ് നീലത്തിനെയും അമോലിനെയും സംഘത്തിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ മനോരഞ്‌ജൻ പാർലമെന്റിലെത്തിയിരുന്നു. കളർ സ്മോക്ക് പ്രയോഗത്തിനായി പാർലമെന്റിലേക്ക് പോകുന്നതിനു മുമ്പായി നാലു പേരുടെയും ഫോണുകൾ ലളിത് ഝാ വാങ്ങിവച്ചു. കളർ സ്മോക്ക് ദൃശ്യങ്ങൾ ബംഗാളിൽ ഇയാൾ ജോലി ചെയ്‌തിരുന്ന എൻജിഒയുടെ ഉടമയ്‌ക്ക് അയച്ചു കൊടുത്തതായും പൊലീസ് കണ്ടെത്തിയിരുന്നു.

