തിരുവനന്തപുരം: ബാലരാമപുരം രണ്ടര വയസുകാരിയുടെ കൊലപാതകത്തിന് പിന്നിൽ ജ്യോത്സ്യന് പങ്കുള്ളതായി തെളിവ് ഇല്ലെന്നു പൊലീസ്. 36 ലക്ഷം തട്ടിയെടുത്തുവെന്ന് കൊല്ലപ്പെട്ട ദേവേന്ദുവിൻ്റെ അമ്മ ശ്രീതു പരാതി നൽകിയിരുന്നു, ഇതിലാണ് അന്വേഷണം. എന്നാൽ പണം വാങ്ങിയ കാര്യം ജ്യോത്സ്യൻ ദേവീ ദാസൻ നിഷേധിച്ചു. ജ്യോത്സ്യൻ്റെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു.
ജ്യോത്സ്യനെ ചോദ്യം ചെയ്തതിന് ശേഷം പോലീസ് വിട്ടയച്ചു. ചോദ്യം ചെയ്യലിന് എത്തിയത് സ്വാഭാവിക നടപടിയുടെ ഭാഗമെന്ന് സ്റ്റേഷനിൽ നിന്നിറങ്ങിയ ശേഷം ദേവീദാസൻ പ്രതികരിച്ചു. നൂറു ശതമാനം കള്ള പരാതിയാണ് എനിക്ക് എതിരെ ഉന്നയിച്ചത്. കൊവിഡിന് മുൻപാണ് ഹരികുമാർ തൻ്റെ അടുക്കൽ ജോലി ചെയ്തിരുന്നതെന്നും അതിന് ശേഷം കുടുംബവുമായി യാതൊരു ബന്ധവും ഇല്ലെന്നും ദേവീ ദാസൻ വിശദീകരിച്ചു.
ഹരികുമാർ ഒന്നര വർഷത്തോളം ഇയാളുടെ മഠത്തിൽ ജോലി ചെയ്തു. പ്രദീപൻ എന്ന പേരിൽ മുമ്പ് പ്രദേശത്ത് മുട്ട കച്ചവടം നടത്തിയ ആൾ പിന്നീട് ദേവീദാസൻ എന്ന പേരിൽ മന്ത്രവാദത്തിലേക്കും പൂജയിലേക്കും മാറുകയായിരുന്നു. വീടുവാങ്ങാനെന്ന പേരിൽ 36 ലക്ഷം രൂപ പല ഘട്ടങ്ങളിലായ് ദേവീദാസൻ തട്ടിയെടുത്തെന്നാണ് ശ്രീതുവിൻ്റെ മൊഴി.
