യൂണിഫോം ധരിക്കാൻ പറഞ്ഞത് അച്ചടക്കത്തിൻ്റെ ഭാഗമായി; പ്രിൻസിപ്പലിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി



കൊച്ചി: സ്‌കൂള്‍ യൂണിഫോം ധരിക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥിയെ വഴക്കു പയുകയും വീട്ടില്‍ പറഞ്ഞു വിടുകയും ചെയ്ത പ്രിന്‍സിപ്പലിനെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി. സ്‌കൂളിലെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് യൂണിഫോം ധരിക്കണമെന്ന് നിര്‍ബന്ധം പിടിച്ചതെന്നും പ്രിന്‍സിപ്പലിനെതിരെ ചുമത്തിയ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പ് നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി.



തൃശൂര്‍ ജില്ലയിലെ സ്‌കൂളില്‍ 2020ലാണ് കേസിനാസ്പദമായ സംഭവം. എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനി പരീക്ഷാഫലം അറിയുന്നതിനും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുസ്തകങ്ങള്‍ വാങ്ങാനുമാണ് സ്‌കൂളിലെത്തിയത്. പ്രിന്‍സിപ്പലിനെ കണ്ടപ്പോള്‍ അഭിവാദ്യം ചെയ്ത വിദ്യാര്‍ഥിനിയോട് എന്തുകൊണ്ടാണ് യൂണിഫോം ധരിക്കാത്തതെന്ന് ചോദിച്ചു. തുടര്‍ന്ന് യൂണിഫോം ധരിച്ച് വരാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥിനിയെ വീട്ടിലേയ്ക്ക് തിരികെ വിട്ടുവെന്നാണ് പരാതി. പ്രിന്‍സിപ്പലിന്റെ പെരുമാറ്റം കുട്ടിക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നും പരാതിയിലുണ്ട്.

പരാതിക്കാരിയായ വിദ്യാര്‍ഥിനിയുടെ മാതാവ് അതേ സ്‌കൂളിലെ അധ്യാപികയായിരുന്നു. പരീക്ഷാ നടത്തിപ്പ് ചുമതലയില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ഈ അധ്യാപികക്ക് പ്രിന്‍സിപ്പല്‍ മെമ്മോ നല്‍കിയിരുന്നു. ഇതിന് ശേഷമാണ് യൂണിഫോം ധരിക്കാത്തതിന് തിരികെ അയച്ചതില്‍ പരാതി ഉയര്‍ന്നതെന്നും പ്രിന്‍സിപ്പല്‍ കോടതിയില്‍ വാദിച്ചു. കേസ് ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്നും പ്രിന്‍സിപ്പല്‍ വാദിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: