ഗാസക്ക് നേരെയുള്ള യുദ്ധത്തിന്റെ രണ്ടാംഘട്ടമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന് പിന്നാലെ കരയാക്രമണം ഇസ്രായേൽ കൂടുതൽ ശക്തമാക്കി. ഹമാസ് താവളങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ആക്രമണത്തിൽ ഗാസയിൽ വാർത്താ വിനിമയ സംവിധാനങ്ങൾ പൂർണമായും നിലച്ചു. ഇന്നലെ വൈകുന്നേരത്തോടെ ഫോൺ, ഇന്റർനെറ്റ് സംവിധാനങ്ങൾ പുനഃസ്ഥാപിച്ച് തുടങ്ങിയതായി പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതുവരെ 8005 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഖുദ്‌സ് ആശുപത്രിക്ക് സമീപം ഇസ്രായേൽ ബോംബാക്രമണം നടത്തി. ആശുപത്രി ഒഴിപ്പിക്കാൻ ഇസ്രായേലിന്റെ സന്ദേശം ലഭിച്ചതായി റെഡ് ക്രസന്റ് പ്രതിനിധി വ്യക്തമാക്കി. അതേസമയം റഫ ഇടനാഴി വഴി കൂടുതൽ സഹായങ്ങൾ എത്തിക്കാൻ തയ്യാറാണെന്നും ജനങ്ങൾ തെക്കൻ ഗാസയിലേക്ക് മാറണമെന്നും ഇസ്രായേൽ ആവശ്യപ്പെട്ടു.