ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന ഈ വർഷം മൂന്ന് പേർക്ക് കൂടി പ്രഖ്യാപിച്ചു. മുൻ പ്രധാനമന്ത്രിമാരായ നരസിംഹ റാവുവിനും ചൗധരി ചരൺ സിംഗിനും ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവായ എംഎസ് സ്വാമിനാഥനുമാണ് ഭാരതരത്ന നൽകുമെന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 3 ന് മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്കും, കർപ്പൂരി താക്കൂറിനും ഭാരതരത്ന ബഹുമതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മൂന്ന് പേരെ കൂടി പ്രഖ്യാപിച്ചത്. ഇതോടെ ഈ വർഷം 5 പേർക്ക് ഭാരതരത്ന പുരസ്കാരം നൽകും. അസാധാരണമായ രീതിയിലാണ് ഇത്തവണത്തെ പ്രഖ്യാപനം. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് എല്ലാ വിഭാഗത്തെയും പരിഗണിച്ച് അഞ്ച് പേരെ ഇത്തവണ തിരഞ്ഞെടുത്തതെന്നാണ് വിലയിരുത്തൽ.
