തിരുവനന്തപുരം: തിരുവിതാംകൂർ സഹകരണ സംഘത്തിലെ 10 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി നേതാവ് എം.എസ്.കുമാറിനെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭരണസമിതി അംഗമായിരുന്ന എസ്.ഗണപതി പോറ്റിയെയും അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ പൊലീസ് മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിക്കുന്നതെന്നു നിക്ഷേപകർ പരാതിപ്പെട്ടിരുന്നു. സഹകരണ സംഘത്തിലെ തട്ടിപ്പിനെതിരെ മൂന്നു പൊലീസ് സ്റ്റേഷനുകളിലായി 150 ഓളം പരാതികൾ ലഭിച്ചിട്ടും തട്ടിപ്പിന്റെ വ്യാപ്തി 10 കോടി കഴിഞ്ഞിട്ടും കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ പൊലീസ് തയാറായിട്ടില്ലെന്നാണ് നിക്ഷേപകരുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകുകയും ചെയ്തു.
തിരുവിതാംകൂർ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടിൽ ഉത്തരവാദികളായ ഭരണസമിതി അംഗങ്ങളിൽനിന്നു പണം തിരിച്ചുപിടിക്കുന്ന സഹകരണ നിയമം 68(1) പ്രകാരമുള്ള നടപടിക്ക് സെപ്റ്റംബറിൽ ഉത്തരവായിരുന്നു. 3 മാസത്തിനുള്ളിൽ ബാങ്കിന്റെ ഭരണസമിതിയംഗങ്ങൾ ഉത്തരവാദികളായ സെക്രട്ടറിയുൾപ്പെടെ ജീവനക്കാരുടെ സ്വത്തുവിവരങ്ങൾ ശേഖരിക്കുന്ന നടപടിക്രമങ്ങളാണ് അന്വേഷണത്തിന്റെ പരിധിയിൽ വരുന്നത്. ഈ സ്വത്തുവകകൾ ജപ്തിചെയ്തു നഷ്ടമായ പണം തിരിച്ചുപിടിക്കുകയെന്നതാണു നടപടി.
