തിരുവനന്തപുരം: വസ്തു പോക്കുവരവ് ചെയ്യുന്നതിനായി കൈക്കൂലി വാങ്ങിയെന്ന കേസിൽ വില്ലേജ് ഓഫീസർക്കും വില്ലേജ് ഫീൽഡ് അസ്സിസ്റ്റന്റിനും കഠിന തടവ്. തിരുവനന്തപുരത്ത് കാട്ടാക്കട കുളത്തുമ്മൽ വില്ലേജ് ജീവനക്കാർ ആയിരുന്ന മറിയ സിസിലി, സന്തോഷ് എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. 9 വർഷം കഠിന തടവും 40,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2014 ൽ വസ്തുപോക്കുവരവ് ചെയ്യുന്നതിന് 15000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ശിക്ഷ. കൈക്കൂലി വാങ്ങുന്നതിനിടെ ഇരുവരെയും വിജിലൻസ് കയ്യോടെ പിടികൂടുകയായിരുന്നു. തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജ് രാജകുമാര എം.വി ആണ് ശിക്ഷ വിധിച്ചത്.
തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ പരാതിക്കാരനായ രാജേന്ദ്രന്‍റെ സഹോദരിയുടെ വസ്തു പോക്കു വരവ് ചെയ്യുന്നതിന് 2014 ജൂലൈ 23ന് കുളത്തുമ്മൽ വില്ലേജ് ഓഫീസിൽ വെച്ച് 10,000 രൂപ കൈക്കൂലി വാങ്ങിയ അന്നത്തെ വില്ലേജ് ഓഫീസറായ മറിയ സിസിലിയെയും, 5,000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായിരുന്ന സന്തോഷിനെയും വിജിലന്‍സ് ഡിവൈഎസ്പി എ അശോകൻ ആണ് അറസ്റ്റ് ചെയ്തിരുന്നത്.
ഒന്നാം പ്രതിയായ മറിയ സിസിലിയെ റിമാന്‍ഡ് ചെയ്ത് അട്ടക്കുളങ്ങര വനിത ജയിലിലും രണ്ടാം പ്രതിയായ സന്തോഷിനെ പൂജപ്പുര സെൻട്രൽ ജയിലിലും അടച്ചിരുന്നു. തിരുവനന്തപുരം വിജിലൻസ് തെക്കൻ മേഖല ഡി.വൈ.എസ്.പി യായിരുന്ന അശോകൻ ആണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി

