ബെംഗളുരു: വിവാഹ വേദിയിൽ താലികെട്ടാൻ അനുവദിക്കാതെ കാമുകനൊപ്പം ഇറങ്ങിപ്പോയി വധു. കർണാടകയിലെ ഹാസൻ ജില്ലയിലാണ് കതിർമണ്ഡപത്തിൽ നിന്നും യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയത്. താലികെട്ടാനായി വരൻ ഒരുങ്ങിയപ്പോഴാണ് യുവതി തന്റെ പ്രണയം തുറന്നു പറഞ്ഞതും തുടർന്ന് കാമുകനൊപ്പം പോയതും. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ പല്ലവിയാണ് താലികെട്ടാൻ അനുവദിക്കാതെ കാമുകനൊപ്പം ഇറങ്ങിപ്പോയത്. സർക്കാർ സ്കൂൾ അധ്യാപകനായ വേണുഗോപാലുമായാണ് പല്ലവിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്
ഹാസൻ ജില്ലയിലെ ശ്രീ ആദിചുഞ്ചനഗിരി കല്യാണ മണ്ഡപത്തിലായിരുന്നു പല്ലവിയുടെയും വേണുഗോപാലിന്റെയും വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹ ചടങ്ങുകൾ പുരോഗമിക്കുമ്പോഴും യുവതി എതിർത്തിരുന്നില്ല. എന്നാൽ, വേണുഗോപാൽ താലികെട്ടാനൊരുങ്ങിയപ്പോൾ പല്ലവി എതിർക്കുകയും തനിക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന് വെളിപ്പെടുത്തുകയുമായിരുന്നു. വേണുഗോപാൽ യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പൊലീസ് സംരക്ഷണയിൽ യുവതി കാമുകനൊപ്പം ഇറങ്ങിപോവുകയായിരുന്നു.
കുടുംബവും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും പല്ലവി വിവാഹത്തിന് സമ്മതിച്ചില്ല. യുവതിയുടെ സമ്മതമില്ലാതെ വിവാഹവുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് വരനും വ്യക്തമാക്കി. പിന്നീട് പല്ലവി കാമുകനൊപ്പം ഇറങ്ങിപോവുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ്. എക്സിൽ പ്രചരിക്കുന്ന വിഡിയോ ഇതുവരെ 20 ലക്ഷത്തിലധികം പേരാണ് കണ്ടത്.
വൈറൽ വീഡിയോയിൽ വരൻ പല്ലവിയോട് സംസാരിക്കുന്നതും നിശബ്ദമായി തലയാട്ടുന്നതും കാണാം. തുടർന്ന് മുഖം മറച്ച് പല്ലവിയെ കാമുകനൊപ്പം കാറിൽ പോകുന്നതാണ് വിഡിയോയിലുള്ളത്
