കൺസെഷൻ പ്രായം ഉയർത്തൽ പ്രതിഷേധവുമായി ബസ് ഉടമകൾ ; സർക്കാരിന്റെ തീരുമാനം ഏകപക്ഷീയം

പാലക്കാട്: ബസുകളിലെ കൺസെഷൻ പ്രായം ഉയർത്തിയ സർക്കാരിന്റെ പുതിയ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ. കഴിഞ്ഞ ദിവസമാണ് ബസുകളിൽ കൺസഷൻ നൽകുന്നതിനുള്ള പ്രായപരിധി 25 ൽ നിന്നും 27 ആയി ഉയർത്തി ഉത്തരവിറങ്ങിയത്. ഇതിനെതിരെയാണ് ശക്തമായ പ്രതിഷേധവുമായി ബസ് ഉടമകൾ രംഗത്ത് വന്നത്. വിഷയവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ മറ്റ് സംഘടനകളുമായി ചേർന്ന് സമരം തീരുമാനിക്കുമെന്നാണ് സംഘടനയുടെ തീരുമാനം.

കൺസെഷൻ പ്രായപരിധി 25 ൽ നിന്നും 27 ആയി ഉയർത്തി ഉത്തരവിറങ്ങിയത് സർക്കാരിന്‍റെ ഏകപക്ഷീയമായ തീരുമാനമാണെന്ന് ബസ് ഉടമകൾ പറയുന്നു. സംഘടനകളുമായി ചർച്ച ചെയ്യാതെയാണ് നടപടി സ്വീകരിച്ചതെന്നും ഇവർ കുറ്റപ്പെടുത്തി. വിദ്യാർത്ഥികളുടെ കൺസഷൻ പ്രായം 18 വയസാക്കി കുറയ്ക്കണമെന്നും ഇവരുടെ യാത്ര നിരക്ക് വർധിപ്പിക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. ഇക്കാര്യത്തിൽ രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടി. അടുത്ത ദിവസങ്ങളിൽ മറ്റ് സംഘടനകളുമായി ചേർന്ന് സമരം ചർച്ച ചെയ്യാനാണ് സംഘടനയുടെ തീരുമാനം.

അതിനിടെ ബസുകളിൽ സീറ്റ് ബൽറ്റ് നിർബന്ധമാക്കുന്നതിലും വിമർശനം ശക്തമാണ്. സീറ്റ് ബെൽറ്റ് ഘടിപ്പിക്കാൻ അധിക ചെലവാണെന്നും പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന മേഖലയിൽ ഈ തീരുമാനം അപ്രായോഗികമാണെന്നും ഉടമകൾ പറയുന്നു. ഡ്രൈവർക്കും മുന്നിൽ ഇരിക്കുന്ന യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്നാണ് വിവരം. അതേസമയം സീറ്റ് ബെൽറ്റ് ഘടിപ്പിക്കാൻ ആവശ്യപ്പെട്ട് ഇവർക്ക് ഇനിയും സർക്കുലർ ലഭിച്ചിട്ടില്ല. കേന്ദ്രനിയമം അനുസരിച്ച് ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാണ്. പുതിയ വാഹനങ്ങൾ സീറ്റ് ബെൽറ്റ് ഘടിപ്പിച്ചാണ് പുറത്തിറക്കുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: