വെമ്പായം: ബൈക്കിൽ എത്തി വൃദ്ധയുടെ മാലപൊട്ടിച്ച പ്രതിയെ പൊലീസ് പിടികൂടി. ഈ മാസം 16ന് പോത്തൻകോട് കന്യാകുളങ്ങര കൊഞ്ചിറ റോഡിലായിരുന്നു സംഭവം. വെമ്പായം സർവീസ് സഹകരണ ബാങ്കിനു സമീപം പച്ചക്കറി കച്ചവടം നടത്തിയിരുന്ന നസീമാബീവിയുടെ രണ്ടര പവന്റെ മാലയാണ് പ്രതി കവർന്നത്. നിരവധി കേസുകളിൽ പ്രതിയായ വർക്കല വെട്ടൂർ സ്വദേശി ജഹാംഗീറാണ് പിടിയിലായത്.
മാസ്ക് ഉണ്ടെന്ന് പറഞ്ഞാണ് പ്രതി വയോധിക പച്ചക്കറിക്കച്ചവടം നടത്തുന്ന സ്ഥലത്ത് എത്തിയത്. ഹെൽമറ്റും മാസ്കും ധരിച്ചിരുന്ന പ്രതിയുടെ വണ്ടിക്ക് നമ്പർ പ്ലേറ്റും ഉണ്ടായിരുന്നില്ല. നസീമ ബീവിയുടെ അടുത്ത് നിന്നും ആളുകൾ മാറിയ സമയത്ത് പ്രതി ഇവരെ ആക്രമിച്ച് മാല കവരുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം നസീമാബീവി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ബഹളം കേട്ട് സമീപവാസികൾ പിന്തുടർന്നെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല. തുടർന്ന് 50 ഓളം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ആറ്റിങ്ങലിൽ നിന്ന് പിടികൂടിയത്. തൊണ്ടിമുതലായ മാല നെടുമങ്ങാട്ടെ ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തു.നെടുമങ്ങാട് സ്വദേശിയായ വ്യാപാരിയെ ആക്രമിച്ച് പണം കവർന്ന കേസിലും കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് ജഹാംഗീർ. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
