തിരുവനന്തപുരം: സിപിഐഎം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ ചോർത്തിയതിൽ കേസെടുക്കാൻ നിർദ്ദേശം. പ്രസാധകരായ ഡിസി ബുക്സിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയെ പ്രതി ചേർക്കാനാണ് നിർദ്ദേശം. എഡിജിപി മനോജ് എബ്രഹാം ഇതു സംബന്ധിച്ച നിർദേശം കോട്ടയം എസ്പിക്ക് നൽകി. ‘കട്ടൻചായയും പരിപ്പുവടയും’ എന്ന പേരിൽ ഡിസി ബുക്‌സ് ഇ.പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരിൽ പുറത്തുവിട്ട കവർ ചിത്രവും പേജുകളുമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
പുസ്തകം വിവാദമായതിന് പിന്നാലെ ഡിസി ബുക്സ് പബ്ലിക്കേഷൻസ് വിഭാഗം മേധാവിക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. പുസ്തകത്തിന്റെ കരാർ നടപടികളിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. പാർട്ടിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനമാണ് പുസ്തകത്തിലുള്ളതെന്നാണ് സൂചന.
എന്നാൽ, തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഇ.പി ജയരാജൻ പ്രതികരിച്ചിരുന്നു. അനാവശ്യ വിവാദങ്ങൾ ഉയരുന്നതിനെതിരെ ഇ.പി ഡിജിപിക്ക് പരാതി നൽകിയിരുന്നു.

