കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയായ വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാകാമെന്ന് സിബിഐ. മരണത്തിന്റെ സ്വഭാവമനുസരിച്ച് ആത്മഹത്യയാകാനാണ് സാധ്യതയെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ മാസം കൊച്ചി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ആത്മഹത്യയാണെന്ന് സിബിഐ വ്യക്തമാക്കുന്നത്. പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തൽ നേരത്തെ പാലക്കാട് വിചാരണ കോടതി തള്ളിയിരുന്നു. കുട്ടികളുടെ അരക്ഷിതമായ ജീവിതസാഹചര്യവും ക്രൂരമായ ലൈംഗീക ചൂഷണവും ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാധ്യതകളെന്നാണ് സിബിഐ കണ്ടെത്തൽ.
കൊലപാതകത്തിന് ശേഷം കുട്ടികളെ കെട്ടിത്തൂക്കിയതാണെന്നുള്ള സാധ്യത യുക്തിസഹമായ മെഡിക്കല്‍ റിപ്പോര്‍ട്ട് തള്ളിക്കളയുന്നുവെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ ആത്മഹത്യയാണെന്ന സിബിഐയുടെ കണ്ടെത്തല്‍ നേരത്തെ തന്നെ പാലക്കാടിലെ വിചാരണ കോടതി തള്ളിക്കളഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ പലതും തൂങ്ങിമരണത്തിന് സമാനമാണെന്ന പൊലീസ് സര്‍ജന്റെ റിപ്പോര്‍ട്ടും സിബിഐ കുറ്റപത്രത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ‘കുറ്റം നടന്ന സ്ഥലം, ഇന്‍ക്വസ്റ്റ് ഫോട്ടോകള്‍, പോസ്റ്റ്‌മോര്‍ട്ടം കണ്ടെത്തലുകള്‍, അനുബന്ധ റിപ്പോര്‍ട്ടുകള്‍, എന്നിവ പരിശോധിച്ച ഫോറന്‍സിക് സര്‍ജൻ്റെ നിഗമനം മരണം തൂങ്ങിമരണവുമായി പൊരുത്തപ്പെടുന്നുവെന്നായിരുന്നു’വെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഇളയ കുട്ടിക്ക് ഒൻപത് വയസ് മാത്രമായിരുന്നു പ്രായമെങ്കിലും ആത്മഹത്യ എന്ന സാധ്യത തന്നെയാണ് നിലനിൽക്കുന്നത്. അതി സങ്കീർണമായ കുടുംബ പശ്ചാത്തലം, ബാല്യകാല ദുരനുഭവങ്ങൾ, ലൈംഗീക ചൂഷണം, മതിയായ കരുതൽ ലഭിക്കാത്ത ബാല്യം എന്നിവയെല്ലാം കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതാകാം. കേസിൽ കൊലപാതക സാധ്യത നിലവിലില്ലെന്ന ഫൊറൻസിക് കണ്ടത്തെലും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. മക്കളുടെ മുന്നിൽ വെച്ചാണ് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയന്നും അന്വേഷണം സംഘം വ്യക്തമാക്കിയിരുന്നു.
സംസ്ഥാന പൊലീസ് അന്വേഷണത്തിനെതിരെ കുട്ടികളുടെ അമ്മ നൽകിയ ഹർജിയിൽ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം നൽകിയത്. മൂത്ത മകളെ ഒന്നാം പ്രതി ലൈംഗികാതിക്രമം നടത്തിയത് അറിഞ്ഞിട്ടും ഇളയ മകള്‍ക്കെതിരെയും ലൈംഗികാതിക്രമം നടത്താന്‍ അമ്മ പ്രേരിപ്പിച്ചുവെന്നും സിബിഐ കൂട്ടിച്ചേര്‍ത്തു. പതിനൊന്നുകാരിയായ മൂത്ത കുട്ടി 2017 ജനുവരി 13നും, ഒമ്പത് വയസുകാരിയായ ഇളയ കുട്ടിയെ അതേ വർഷം മാർച്ച് നാലിനും ആണ് സ്വന്തം വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
