ചെന്നൈ: ലോകത്താദ്യമായി ഒറ്റ തൂണിൽ അഞ്ച് ട്രാക്കുകൾ നിർമ്മിച്ച് റെക്കോർഡ് നേട്ടം സ്വന്തമാക്കാനൊരുങ്ങി ചെന്നൈ മെട്രോ. ചെന്നൈ മെട്രോ രണ്ടാം ഘട്ട ഭാഗമാണ് ഈ നൂതന എൻജിനീയറിങ് വിസ്മയം. നഗരത്തിലെ മെട്രോ റെയിൽ ശൃംഖല വികസിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ചെന്നൈ വടപളനിയിൽ നിന്ന് പോരൂരിലേക്ക് നാല് കിലോമീറ്റർ ദൂരത്തിൽ നാല് ട്രെയിനുകൾ കടന്നുപോകാൻ ഡബിൾ ഡെക്കർ പാലം നിർമ്മിക്കുന്നതാണ് പദ്ധതി.
ചെന്നൈ വടപളനിയിൽ നിന്ന് പോരൂരിലേക്ക് നാല് കിലോമീറ്റർ ദൂരത്തിൽ നാല് ട്രെയിനുകൾ കടന്നുപോകാൻ ഡബിൾ ഡെക്കർ പാലം നിർമ്മിക്കുന്നതാണ് പദ്ധതി. ആർക്കോട് റോഡ് മേഖലയിൽ തുരങ്കം നിർമിക്കാനാണ് ചെന്നൈ മെട്രോ റെയിൽ ഭരണകൂടം ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും ഇത് 5000 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കും. ഈ അധികച്ചെലവ് ഒഴിവാക്കാനാണ് ഒരു തൂണിൽ അഞ്ച് ട്രാക്കുകൾ നിർമ്മിക്കാൻ തീരുമാനിച്ചത്.
കൂടാതെ, തീവണ്ടികൾക്ക് ട്രാക്കുകൾ മാറാൻ ആർക്കോട് പ്രദേശത്ത് ഒരു ലൂപ്പ് ലൈൻ നിർമ്മിക്കുന്നു. ഈ ഘടനാപരമായ നിർമിതി നിലനിൽക്കുന്നത് ഒറ്റ തൂണിൻ മേലാണ്. ലോകത്തുതന്നെ ആദ്യമായിരിക്കും ഇത്തരമൊരു നിർമിതിയെന്ന് ചെന്നൈ മെട്രോ റെയിൽ കോർപ്പറേഷൻ പ്രോജക്ട് ഡയറക്ടർ ടി. അർജുനൻ പറഞ്ഞു.
വടപളനി മുതൽ പോരൂർ വരെയുള്ള നാല് കിലോമീറ്റർ ദൂരത്തിൽ അഞ്ച് ട്രാക്കുകൾ ഇരട്ട പാളികളായി സ്ഥാപിച്ചിട്ടുണ്ട് ഒരു തൂണിൽ നാല് ട്രെയിനുകൾ ഓടിക്കാൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു. ഈ നൂതനമായ പരിഹാരം പണം ലാഭിക്കുക മാത്രമല്ല, പദ്ധതിയുടെ സമയപരിധി കുറയ്ക്കുകയും ചെയ്യും. അഞ്ച് ട്രാക്കുകളുടെ ഭാരം താങ്ങാൻ 75 മീറ്റർ ആഴത്തിൽ മണ്ണിൽ കുഴിച്ചിട്ട തൂണുകളാണ് നിർമ്മിക്കുന്നത്.


