വയനാട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ ഇന്ന് കസ്റ്റഡിയിലെടുത്ത കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ കുട്ടിയ്ക്ക് പരീക്ഷ എഴുതാൻ അനുമതി നൽകി. ഒരു കുട്ടിയെ കൂടി കസ്റ്റഡിയിലെടുത്തതോടെ കേസിൽ കുറ്റാരോപിതരുടെ എണ്ണം ആറായി. ഷഹബാസിനെ കൂട്ടംകൂടി മർദിച്ചതിൽ വിദ്യാർത്ഥിക്കും പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് നടപടി.
ഇൻസ്റ്റാളേഷൻ ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തത്. സംഘർഷത്തിൽ പങ്കെടുത്ത കൂടുതൽ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. താമരശ്ശേരി ഗവൺമെൻ്റ് സ്‌കൂളിലെ വിദ്യാർത്ഥികളായ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.
ട്യൂഷൻ സെൻ്റർ പ്രശ്നത്തിൽ ചുവടു പിടിച്ച് നടന്ന വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ ഷഹബാസ് മരിച്ചു. പിന്നീട് പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നഞ്ചക്ക് ഉപയോഗിച്ച അടിയിൽ ഷഹബാസിൻ്റെ തലയോട്ടി തകർന്നുവെന്ന വിവരം പുറത്തുവന്നു.
