ചെന്നൈ: സ്കൂൾ ബസിൽ ഉണ്ടായ സംഘർഷത്തിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. സീറ്റിനെ ചൊല്ലിയുണ്ടായ സംഘർഷത്തിലാണ് വിദ്യാർത്ഥി മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സഹപാഠിയുടെ അടിയേറ്റ് സേലം എടപ്പാടി കന്ദഗുരു (14) ആണ് മരിച്ചത്. സേലം ജില്ലയിലെ എടപ്പാടിക്കടുത്ത സ്വകാര്യ സ്കൂളിലെ ബസിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം ക്ലാസ് വിട്ട് സ്കൂൾ ബസിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സീറ്റിനെ ചൊല്ലി കന്ദഗുരുവും സഹപാഠിയും തമ്മിൽ വഴക്കുണ്ടായത്. സഹപാഠിയുടെ ആക്രമണത്തിൽ നെഞ്ചിൽ ചവിട്ടേറ്റ കന്ദഗുരു ബസിന്റെ തറയിലിടിച്ച് വീഴുകയായിരുന്നു. വീണതിന്റെ ആഘാതത്തിൽ കന്ദഗുരു ബോധരഹിതനായരുന്നു.
ഇതേതുടർന്ന് കുന്ദഗുരുവിനെ സേലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എടപ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് മർദിച്ച വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. തുടർ നിയമനടപടികൾക്കായി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രസിഡൻസി കോളേജിലെ 19 വയസുള്ള ഒരു വിദ്യാർഥി ഒരു കൂട്ടം വിദ്യാർഥികളുടെ ആക്രമണത്തിൽ മരിച്ചിരുന്നു.
