തിരുവനന്തപുരം: അസിസ്റ്റന്റ് ഡയറക്ടർ പീഡിപ്പിച്ചു നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയുമായി നടി. ‘ബ്രോ ഡാഡി’ എന്ന സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടർമാരിലൊരാൾ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി എത്തിയപ്പോൾ കോളയിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധംകെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് ആരോപണം. ഇതിന് പിന്നാലെ ഹൈദരാബാദ് പൊലീസിന് പരാതി നൽകിയെങ്കിലും തുടർനടപടികളുണ്ടായില്ലെന്നും നടി വെളിപ്പെടുത്തി. സംഭവത്തിൽ ഇന്ന് പ്രത്യേക അന്വേഷണസംഘത്തിന് പരാതി നൽകാനൊരുങ്ങുകയാണ് യുവതി.
ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചു 2021 ഓഗസ്റ്റ് 8 നാണു സംഭവം. വിവാഹ സീനിൽ അഭിനയിക്കാനായി ആളെ തേടിയത് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് . അസോസിയേഷന്റെ നിർദേശ പ്രകാരമാണ് നടി അഭിനയിക്കാനെത്തിയത്.അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് ആണ് വീണ്ടും സീനിൽ അവസരം തരാമെന്നു പറഞ്ഞ് വരാൻ ആവശ്യപ്പെട്ടത്. ഇതനുസരിച്ചു സ്വന്തം നിലയിൽ, ഷൂട്ടിങ് സംഘം താമസിക്കുന്നിടത്തു തന്നെ മുറിയെടുത്തു.മൻസൂർ റഷീദ് തൻ്റെ മുറിയിലെത്തി കുടിക്കാനായി കോള തന്നിരുന്നുവെന്നും അതിനു ശേഷം തനിക്കു ബോധം നഷ്ടപ്പെട്ടു പിന്നീട് ബോധം വന്നപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായി എന്നുമായിരുന്നു പരാതി.
ഉടൻ തന്നെ വിവരം തൻ്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിച്ചു ശേഷം വീട്ടിലേക്കു പോയി. പിന്നീടു രാവിലെ തൻ്റെ നഗ്നചിത്രം അയച്ചു തന്നിട്ട് പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു .പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഹൈദരാബാദിൽ ഗച്ചിബൗളി സ്റ്റേഷനിൽ ബലാൽസംഗത്തിനു കേസെടുത്തു. പിന്നീടും ഇൗ ചിത്രം കാണിച്ച് പലപ്പോഴായി പണം വാങ്ങിയെന്നാണു യുവതിയുടെ പരാതി.
പൊലീസ് കൊല്ലം കടയ്ക്കലിലെ പ്രതിയുടെ വീട്ടിലെത്തിയെങ്കിലും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. ഒളിവിൽ പോയ ഇയാൾക്ക് രാഷ്ട്രീയ സഹായം കിട്ടിയിട്ടുണ്ടെന്നും,ഇയാൾ പിന്നീട് പല പ്രമുഖരുടെ സിനിമകളിൽ പങ്കെടുക്കുന്നുവെന്നു കാണിച്ചു മുഖ്യമന്ത്രിക്ക് താൻ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല എന്നും പരാതിക്കാരി വെളിപ്പെടുത്തി .

