തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവവേദനയുമായി എത്തിയ യുവതിക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി. ഇന്നലെ രാത്രി 12.30 ഓടെ ആശുപത്രിയിലെത്തിയ യുവതിയെ അരമണിക്കൂറോളം ഡോക്ടറെ കാത്തുനിർത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രിയിൽ ഗൈനക്കോളജി ഡോക്ടർ ഉണ്ടായിരുന്നില്ലെന്നും ഈ വിവരം രോഗിയെ അറിയിക്കാൻ വൈകിയെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു.
ഡ്യൂട്ടിയിലുള്ള നഴ്സുമാർ എസ്എടി ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചതായും, എസ്എടി ആശുപത്രിയിൽ എത്തിയ ഉടൻ യുവതി പ്രസവിച്ചതായും കുടുംബം വെളിപ്പെടുത്തി.
ആശുപത്രി സൂപ്രണ്ടിനും പൊലീസിനും കുടുംബം പരാതി നൽകും. ഇതാദ്യമായല്ല നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെ പരാതി ഉയരുന്നത്. ആശുപത്രിയിൽ രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലെന്ന് നേരത്തെ തന്നെ പരാതിയുണ്ട്. അതേസമയം, സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിൻ്റെ പ്രതികരണം
