ദില്ലി : പൊതുമേഖല ടെലിക്കോം സേവനദാതാക്കളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്‍റെ ( ബിഎസ്‌എൻഎൽ ) നാല് സർക്കിളുകളോട് സേവന നിലവാരം മെച്ചപ്പെടുത്താനും മൊബൈൽ ടവർ വൈദ്യുതി പ്രശ്‌നങ്ങൾ പരിഹരിക്കാനും കമ്പനിയുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി ആവശ്യപ്പെട്ടു.
ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ നാല് ബിഎസ്എന്‍എല്‍ സർക്കിളുകളോട് സേവന നിലവാരം മെച്ചപ്പെടുത്താനും ടവറുകളുടെ വൈദ്യുതി പ്രശ്‌നങ്ങൾ പരിഹരിക്കാനും കമ്പനിയുടെ സാന്നിധ്യം വിപുലീകരിക്കുന്നതിന് ആവശ്യമായ മറ്റ് നടപടികൾ സ്വീകരിക്കാനുമാണ് മന്ത്രി ആവശ്യപ്പെട്ടത്. ബിഎസ്‌എൻഎല്ലിന്‍റെ എല്ലാ സർക്കിൾ, ബിസിനസ് യൂണിറ്റ് മേധാവികളുടെയും അവലോകന യോഗത്തിൽ, ഓരോ യൂണിറ്റും എന്‍റർപ്രൈസ് ബിസിനസ്സ് 25-30 ശതമാനവും ഫിക്സഡ് ലൈൻ ബിസിനസ്സ് കുറഞ്ഞത് 15-20 ശതമാനവും വളർത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ച കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പൊതുമേഖലാ ടെലികോം കമ്പനിയോട് അടുത്ത വർഷത്തിനുള്ളിൽ കൂടുതല്‍ ഉപഭോക്താക്കളെ ചേർക്കാനും മൊബൈൽ സേവന ബിസിനസ് 50 ശതമാനം വർധിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. 4ജി, വാണിജ്യ അഞ്ചാം തലമുറ (5ജി) സേവനങ്ങൾ നൽകുന്ന സ്വകാര്യ മേഖലയിലെ കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (Vi) എന്നിവയേക്കാൾ നിലവില്‍ ബിഎസ്‌എൻഎൽ വളരെ പിന്നിലായ സാഹചര്യത്തിലാണ് മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവിൽ ബിഎസ്എൻഎല്ലിൻ്റെ ജനപ്രിയ റീചാർജ് പ്ലാൻ ആയ 147 രൂപയുടെ വലിഡിറ്റി 30 ദിവസത്തിൽ നിന്നും 25 ദിവസം ആയി കുറച്ചതും വലിയ തിരിച്ചടി ആയിട്ടുണ്ട്.
അതേസമയം, 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം തുടർച്ചയായ രണ്ട് പാദങ്ങളിലായി ബിഎസ്‌എൻഎൽ അറ്റാദായം രേഖപ്പെടുത്തി. 2025 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിൽ പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎൽ 280 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 849 കോടി രൂപയുടെ നഷ്‌ടമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഒക്ടോബർ-ഡിസംബർ കാലയളവിൽ കമ്പനി 262 കോടി രൂപ നികുതിക്ക് ശേഷം ലാഭം രേഖപ്പെടുത്തിയിരുന്നു. ഇതൊക്കയാണെങ്കിലും സേവന ഗുണനിലവാര പ്രശ്‌നങ്ങൾ കാരണം ബിഎസ്എന്‍എല്‍ തുടർച്ചയായി ഉപഭോക്തൃ അടിത്തറയിൽ ഇടിവ് നേരിടുന്നു.
