തിരുവനന്തപുരം: ഇൻസ്റ്റഗ്രാം കമന്റിനെ ചൊല്ലിയുണ്ടായ സംഘർഷത്തെത്തുടർന്ന് 18 വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. സംഘർഷത്തിനിടെ സ്കൂൾ പ്രിൻസിപ്പലിന് കസേര കൊണ്ട് അടിയേറ്റു. കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികള്‍ തമ്മിലാണ് ഇൻസ്റ്റഗ്രാം കമന്റിനെ ചൊല്ലി സംഘര്‍ഷമുണ്ടായത്. 20 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുക്കുകയും ചെയ്തു. സംഘര്‍ഷാവസ്ഥയുണ്ടാക്കിയതിനും അധ്യാപകരുടെ ജോലി തടസപ്പെടുത്തിയതിനുമാണ് പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്.
സംഘര്‍ഷത്തിലേര്‍പ്പെട്ട 18 വിദ്യാര്‍ത്ഥികളെയാണ് സ്കൂളിൽ നിന്ന് പുറത്താക്കികൊണ്ട് അധികൃതര്‍ നടപടി സ്വീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് കാട്ടാക്കട പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായും സ്കൂളിലെ അധ്യാപകരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നടപടിയുണ്ടായത്.
വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള കയ്യാങ്കളിയിൽ പ്രിന്‍സിപ്പലിനും പരിക്കേറ്റിരുന്നു. വിദ്യാർത്ഥികളുടെ കയ്യാങ്കളി തടയാനായി ചെന്ന പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കസേര ചുറ്റി അടിച്ചെന്നാണ് ആരോപണം. തലയ്ക്കു പരിക്കേറ്റ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പ്രിയയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമൂഹമാധ്യമങ്ങളിലെ കമന്റുകളെ ചൊല്ലി ഉണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.
സ്കൂളിലെ ഒന്നാംവർഷ വിദ്യാർഥി ഇൻസ്റ്റാഗ്രാമിലിട്ട കമന്‍റിനെ തുടർന്നാണ് തർക്കമുണ്ടായത്. രണ്ടാം വർഷ വിദ്യാർഥിയുടെ ഇൻസ്റ്റാഗ്രാമിലിട്ട കമന്‍റിനെ തുടർന്ന് ചിലർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. ഇത്തരം സംഭവങ്ങൾ പതിവായി ഉണ്ടാകുന്നത് കാരണം രക്ഷിതാക്കളുടെയും കുട്ടികളുടെയും ഒരു യോഗം ഇന്ന് സ്കൂളിൽ വിളിച്ചിരുന്നു.
ഈ യോഗത്തിനിടയിലാണ് വീണ്ടും വിദ്യാർഥികൾ അക്രമസക്തരായി ബഹളം വെയ്ക്കുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്തത്. ഇതിനിടെയാണ് രംഗം ശാന്തമാക്കാൻ ഇടപെട്ട സ്കൂൾ പ്രിൻസിപ്പൽ പ്രിയ ഇവർക്കിടയിലേക്ക് വന്നത്.
പ്രിൻസിപ്പൽ സംഘർഷത്തിനിടെ വീഴുകയും നെറ്റിയിൽ സാരമായി പരിക്കേൽക്കുകയുമായിരുന്നു. എന്നാൽ കസേര ചുറ്റി അടിച്ചതിനിടക്ക് പ്രിൻസിപ്പലിന് തല്ല് കൊണ്ടതാണെന്നും പറയുന്നുണ്ട്. ടീച്ചറെ ഉടൻ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കാട്ടാക്കട പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
