അമരാവതി: മഹാരാഷ്ട്രയിൽ കോൺഗ്രസ് എംഎൽഎയെ പാർട്ടിയിൽ നിന്നും പുറത്താക്കി. അമരാവതി എംഎൽഎ സുൽഭ ഖോഡ്കെയെ ആണ് ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന പരാതിയെ തുടർന്നാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിയമസഭാംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നത്.
ആ വർഷമാദ്യം നടന്ന നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ വോട്ട് മാറ്റിയ ഏഴ് കോൺഗ്രസ് എംഎൽഎമാരിലൊരാളായിരുന്നു സുൽഭ ഖോഡ്കെ. ക്രോസ് വോട്ടിനെ തുടർന്ന് പ്രതിപക്ഷസഖ്യമായ മഹാവികാസ് അഖാഡി സ്ഥാനാർഥി ജയന്ത് പാട്ടീൽ പരാജയപ്പെട്ടു. ഇതേതുടർന്ന് സുൽഭ അടക്കമുള്ള എംഎൽഎമാർ പാർട്ടിക്കെതിരേ പ്രവർത്തിക്കുകയാണെന്ന് കാണിച്ച് വ്യാപക പരാതികൾ ലഭിച്ചിരുന്നുവെന്ന് കോൺഗ്രസ് സംസ്ഥാനധ്യക്ഷൻ നാന പട്ടോലെ പ്രസ്തവനയിൽ അറിയിച്ചു. പാർട്ടിയുടെ മഹാരാഷ്ട്ര ചുമതലയുള്ള നേതാവ് രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമാണ് എംഎൽയ്ക്കെതിരേ നടപടി സ്വീകരിച്ചതെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അടുത്ത അനുയായി ആണ് സുൽഭ ഖോഡ്കെയുടെ ഭർത്താവ്. പാർട്ടി നടപടി നേരിട്ട പശ്ചാത്തലത്തിൽ സുൽഭ അജിത് പവാർ നയിക്കുന്ന എൻസിപിയിൽ ചേർന്നേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്

