കൗശാമ്പി: 1982 ൽ ജീവപര്യന്തം ശിക്ഷിച്ച് ജയിലിലടച്ചയാളെ 43 വർഷങ്ങൾക്ക് ശേഷം കുറ്റവിമുക്തനാക്കി. കൊലപാതകം, കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ജയിലിലടയ്ക്കപ്പെട്ടയാൾക്ക് ഇപ്പോൾ വയസ്സ് 104. 43 വർഷത്തെ ജയിൽ വാസത്തിനുശേഷം അലഹബാദ് ഹൈകോടതിയാണ് ഇയാളെ കുറ്റവിമുക്തനാക്കയത്. കൗശാമ്പി ജില്ലയിലെ ഗൗരായെ ഗ്രാമത്തിൽ നിന്നുള്ള ലഖാൻ ആണ് കുറ്റ വിമുക്തനായത്.
ജയിൽ റെക്കോഡുകൾ പ്രകാരം 1921 ആണ് ലഖാന്റെ ജനനം. ഒരു സംഘർഷത്തിനിടെ പ്രഭു സരോജ് എന്നയാൾ കൊല്ലപ്പെട്ട കേസിൽ 1977ലാണ് ഇയാൾ അറസ്റ്റിലാകുന്നത്. 1982ൽ ലഖാനും മറ്റു മൂന്നു പേർക്കും പ്രയാഗ് രാജ് സെക്ഷൻ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. തുടർന്ന് വിചാരണകോടതിയുടെ വിധിക്കെതിരെ നൽകിയ അപ്പീലിൻറെ വിധിയിലാണ് മെയ് 2 ന് കുറ്റവിമുക്തനാക്കി പ്രഖ്യാപിച്ചത്. അപ്പീൽ നൽകിയവരിൽ മറ്റ് മൂന്നുപേർ കേസ് നടപടികൾക്കിടയിൽ മരണപ്പെട്ടു. കുറ്റ വിമുക്തനായ ലഖാൻ കഴിഞ്ഞ ചൊവാഴ്ച ജയിൽ മോചിതനാവുകയും മകളുടെ വീട്ടിലേക്ക് പോവുകയും ചെയ്തു.
